പാലക്കാട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ പാലക്കാട് ജില്ലയിലെ പട്ടാമ്പി നഗരസഭയിലെ ഒരു വാർഡിൽ എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർത്ഥിക്ക് ലഭിച്ചത് പൂജ്യം വോട്ട്. പട്ടാമ്പി നഗരസഭയിലെ 12-ാം ഡിവിഷനിൽ ‘മോതിരം’ ചിഹ്നത്തിൽ മത്സരിച്ച അബ്ദുൽ കരീം ആണ് ഒറ്റ വോട്ട് പോലും കിട്ടാതെ ഞെട്ടിക്കുന്ന തിരിച്ചടി നേരിട്ടത്.
പാർട്ടിക്കാർ തന്നെ ഒറ്റിക്കൊടുത്തു എന്നാണ് സ്ഥാനാർത്ഥി അബ്ദുൽ കരീം ആരോപിക്കുന്നത്. വെൽഫെയർ പാർട്ടിയുടെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥി സാജിദ് കെ.പി.ക്ക് എൽ.ഡി.എഫ്. വോട്ടുകൾ മറിച്ചു നൽകി എന്നാണ് പ്രധാന ആക്ഷേപം. ഈ വാർഡിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായ മുസ്ലിം ലീഗിന്റെ ടി.പി. ഉസ്മാൻ വിജയിച്ചു. കൂടാതെ, മണ്ണാർക്കാട് നഗരസഭ ഒന്നാം വാർഡിൽ എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർത്ഥിക്ക് ഒരു വോട്ട് മാത്രം ലഭിച്ച സമാനമായ സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ തവണ എൽ.ഡി.എഫ്. ഭരിച്ച പട്ടാമ്പി നഗരസഭയുടെ ഭരണം ഇക്കുറി യു.ഡി.എഫ്. തിരിച്ചുപിടിച്ചു.



