തിരുവനന്തപുരം: ശബരിമലയിലെ വിവാദമായ സ്വർണക്കൊള്ള കേസിൽ, മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യം തേടിയിരിക്കുന്നത്. നേരത്തെ ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത്.
സന്നിധാനത്തെ അമൂല്യവസ്തുക്കളിൽ നിന്ന് സ്വർണം കവർന്നതിനു പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും, വൻസ്രാവുകൾ ഇനിയും പുറത്തുവരാനുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. അതേസമയം, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസുവിന്റെ ജാമ്യഹരജി പരിഗണിക്കവെ, ശബരിമലയിലെ കട്ടിളപ്പാളികളിൽ സ്വർണം പൊതിഞ്ഞതിന് രേഖകളുണ്ടോ എന്ന് ഹൈക്കോടതി സർക്കാരിനോടും പ്രത്യേക അന്വേഷണ സംഘത്തോടും ചോദിച്ചു.
കട്ടിളപ്പാളി സ്വർണമാണെന്ന് തെളിയിക്കുന്ന രേഖകളില്ലെങ്കിൽ വാസുവിനെതിരെ എങ്ങനെ കുറ്റം ചുമത്താൻ കഴിയുമെന്നും കോടതി ചോദിച്ചു. എൻ. വാസുവിന്റെയും മറ്റൊരു പ്രതിയായ മുരാരി ബാബുവിന്റെയും ജാമ്യാപേക്ഷകൾ ഹൈക്കോടതി വിധി പറയാനായി മാറ്റിയിരിക്കുകയാണ്.



