തിരുവനന്തപുരം: സാങ്കേതിക സർവകലാശാല (കെ.ടി.യു), ഡിജിറ്റൽ സർവകലാശാല എന്നിവിടങ്ങളിലെ വൈസ് ചാൻസലർ നിയമനങ്ങളെ ചൊല്ലി സർക്കാരും ഗവർണറും തമ്മിലുണ്ടായിരുന്ന തർക്കത്തിൽ ഒടുവിൽ സമവായം. കെ.ടി.യു. വി.സിയായി ഡോ. സിസ തോമസിനെയും, ഡിജിറ്റൽ സർവകലാശാലാ വി.സിയായി ഡോ. സജി ഗോപിനാഥിനെയും നിയമിച്ചുകൊണ്ട് ചാൻസലറായ ഗവർണർ ഉത്തരവിറക്കി.
നിലവിലെ ഡിജിറ്റൽ സർവകലാശാലയുടെ താൽക്കാലിക വി.സിയായ ഡോ. സിസ തോമസിനെ കെ.ടി.യുവിൽ നിയമിക്കണമെന്ന ഗവർണറുടെ നിർബന്ധത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ വഴങ്ങിയതോടെയാണ് സമവായമുണ്ടായത്. ഇതിന് പകരമായി, മുഖ്യമന്ത്രി നിർദേശിച്ച ഡോ. സജി ഗോപിനാഥിനെ ഡിജിറ്റൽ സർവകലാശാലയിൽ നിയമിക്കാൻ ഗവർണറും സമ്മതിച്ചു.
വി.സി. നിയമന തർക്കം സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തി സമവായത്തിലെത്തിയത്. ഡോ. സജി ഗോപിനാഥ് രണ്ടാം തവണയാണ് ഡിജിറ്റൽ സർവകലാശാല വി.സിയായി നിയമിതനാകുന്നത്. രണ്ട് വി.സിമാരുടെയും നിയമനം നാല് വർഷത്തേക്കാണ്.



