തൃശൂർ: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് മറിക്കാൻ 50 ലക്ഷം രൂപയുടെ കോഴ വാഗ്ദാനം ചെയ്തെന്ന വെളിപ്പെടുത്തൽ പുറത്ത്. തളി ഡിവിഷനിൽ നിന്ന് മുസ്ലിം ലീഗ് സ്വതന്ത്രനായി വിജയിച്ച ഇ.യു. ജാഫറാണ് തനിക്ക് ലഭിച്ച വൻതുകയുടെ ഓഫറിനെക്കുറിച്ച് വെളിപ്പെടുത്തിയത്. യു.ഡി.എഫിനും എൽ.ഡി.എഫിനും തുല്യ സീറ്റുകൾ ലഭിച്ച വടക്കാഞ്ചേരിയിൽ, ഭരണം ഉറപ്പാക്കാൻ സി.പി.എം ഈ തുക വാഗ്ദാനം ചെയ്തെന്നാണ് ജാഫറിന്റെ ഫോൺ സംഭാഷണത്തിൽ പറയുന്നത്. വോട്ട് ചെയ്തതിന് പിന്നാലെ ജാഫർ അംഗത്വം രാജിവെച്ചതും ദുരൂഹത വർദ്ധിപ്പിക്കുന്നു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.എ. മുസ്തഫയുമായി ജാഫർ നടത്തിയ ഫോൺ സംഭാഷണമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. “എന്റെ ലൈഫ് സെറ്റിലാക്കാനുള്ള ഓപ്ഷനാണ് മുന്നിൽ വന്നത്, 50 ലക്ഷമാണ് ഓഫർ, ആർക്കായാലും കണ്ണ് മഞ്ഞളിക്കും” എന്ന് ജാഫർ സംഭാഷണത്തിൽ പറയുന്നുണ്ട്. ജാഫർ കൂറുമാറി വോട്ട് ചെയ്തതോടെ സി.പി.എമ്മിലെ കെ.വി. നഫീസ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ താൻ തമാശരൂപേണ പറഞ്ഞ കാര്യങ്ങളാണ് ഇതെന്നാണ് ജാഫറിന്റെ വിശദീകരണം. സംഭവത്തിൽ അനിൽ അക്കര നൽകിയ പരാതിയെത്തുടർന്ന് വിജിലൻസ് അന്വേഷണം ആരംഭിച്ചു. കൂറുമാറ്റത്തിന് പിന്നാലെ യു.ഡി.എഫ് പ്രവർത്തകർ ജാഫറിന്റെ ഫ്ലക്സുകളിൽ കരി ഓയിൽ ഒഴിച്ച് പ്രതിഷേധിച്ചു.



