ആലപ്പുഴ: ആലപ്പുഴ ചാരുംമൂട് ജങ്ഷനിൽ സ്കൂട്ടറിടിച്ച് മരിച്ച ഭിക്ഷാടകന്റെ കൈവശമുണ്ടായിരുന്ന സഞ്ചികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ കണ്ടെടുത്തു. തമിഴ്നാട് സ്വദേശിയെന്ന് കരുതുന്ന അനിൽ കിഷോർ എന്നയാളുടെ ഭാണ്ഡങ്ങളിൽ നിന്നാണ് പോലീസിനെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് വൻ തുക ലഭിച്ചത്. കഴിഞ്ഞ ദിവസം ചാരുംമൂട് ജങ്ഷനിൽ വെച്ച് സ്കൂട്ടറിടിച്ചതിനെത്തുടർന്ന് പരിക്കേറ്റ അനിൽ സമീപത്തെ കടത്തിണ്ണയിൽ വിശ്രമിക്കുന്നതിനിടെയാണ് മരിച്ചത്. തുടർന്ന് പോലീസ് ഇൻക്വസ്റ്റ് നടപടികൾക്കായി ഇയാളുടെ പക്കലുണ്ടായിരുന്ന സഞ്ചികൾ പരിശോധിച്ചപ്പോഴാണ് നോട്ടുകെട്ടുകൾ ശ്രദ്ധയിൽപ്പെട്ടത്.
ഒരു സഞ്ചിയിൽ നിന്ന് മാത്രം ഇതുവരെ രണ്ടര ലക്ഷത്തോളം രൂപയാണ് പോലീസ് എണ്ണിത്തീർത്തത്. ഇയാളുടെ കൈവശം ഇനിയും നിരവധി സഞ്ചികളുണ്ട്. അവയിൽ ബാക്കിയുള്ള പണം കൂടി എണ്ണിത്തീർക്കുമ്പോൾ തുക ഇനിയും ഉയരാനാണ് സാധ്യത. അനാഥനായി തെരുവിൽ കഴിഞ്ഞിരുന്ന ഒരാളുടെ പക്കൽ ഇത്രയും വലിയ തുക എങ്ങനെയെത്തി എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാൾക്ക് ബന്ധുക്കളാരെങ്കിലും ഉണ്ടോ എന്നറിയാൻ തമിഴ്നാട് പോലീസിന്റെ സഹായം തേടുമെന്ന് നൂറനാട് പോലീസ് അറിയിച്ചു.



