മുംബൈ: ഇന്ത്യയിലെ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും പശ്ചിമഘട്ട സംരക്ഷണ സമിതി അധ്യക്ഷനുമായിരുന്ന പ്രൊഫ. മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് പൂനെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി അദ്ദേഹം സമർപ്പിച്ച ‘ഗാഡ്ഗിൽ റിപ്പോർട്ട്’ പരിസ്ഥിതി ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളെ തരംതിരിക്കണമെന്നും വികസന പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണം വേണമെന്നുമുള്ള അദ്ദേഹത്തിന്റെ നിലപാടുകൾ ഏറെ ശ്രദ്ധേയമായിരുന്നു. പത്മശ്രീ, പത്മഭൂഷൺ ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം ജനകീയ പങ്കാളിത്തത്തിനും ഊന്നൽ നൽകിയ അദ്ദേഹം നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വേർപാടോടെ ഇന്ത്യയിലെ പരിസ്ഥിതി പോരാട്ടങ്ങളുടെ ശക്തനായൊരു വക്താവിനെയാണ് നഷ്ടമായത്.



