പാലക്കാട്: പാലക്കാട് ആറാം ക്ലാസ് വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അധ്യാപകനെതിരെ കൂടുതൽ വിദ്യാർഥികൾ പരാതിയുമായി രംഗത്ത്. സംസ്‌കൃത അധ്യാപകനായ അനിലിനെതിരെയാണ് നിലവിൽ അഞ്ചോളം വിദ്യാർഥികൾ മൊഴി നൽകിയിരിക്കുന്നത്. ഇതേത്തുടർന്ന് മലമ്പുഴ പോലീസ് ഇയാൾക്കെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തു. ശിശുക്ഷേമ സമിതി (CWC) നടത്തിയ കൗൺസിലിംഗിലാണ് യുപി വിഭാഗത്തിൽ പഠിക്കുന്ന ആൺകുട്ടികൾ തങ്ങൾ നേരിട്ട ക്രൂരമായ പീഡനവിവരങ്ങൾ തുറന്നുപറഞ്ഞത്. കഴിഞ്ഞ നവംബർ 29-നാണ് എസ്‌സി വിഭാഗത്തിൽപ്പെട്ട ആറാം ക്ലാസുകാരനെ ക്വാർട്ടേഴ്‌സിൽ വെച്ച് ഇയാൾ മദ്യം നൽകി പീഡിപ്പിച്ചത്.
കുട്ടി തന്റെ സുഹൃത്തുക്കളോട് വിവരം പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ചൈൽഡ് ലൈനും പോലീസും ഇടപെട്ട് അധ്യാപകനെതിരെ പോക്സോ വകുപ്പുകൾ ചുമത്തി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ റിമാൻഡിലുള്ള ഇയാൾക്കെതിരെ വരും ദിവസങ്ങളിലും കൂടുതൽ പരാതികൾ ഉയരാൻ സാധ്യതയുണ്ടെന്നാണ് സൂചന. മറ്റു കുട്ടികൾക്കും കൗൺസിലിംഗ് നൽകുന്നത് തുടരുമെന്ന് അധികൃതർ അറിയിച്ചു. അധ്യാപകനിൽ നിന്ന് നേരിട്ട പീഡനം കുട്ടികളുടെ മാനസിക നിലയെ സാരമായി ബാധിച്ചതായും അവർക്ക് കൃത്യമായ പിന്തുണ നൽകുമെന്നും ശിശുക്ഷേമ സമിതി വ്യക്തമാക്കി.



