തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠരര് രാജീവരെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂജപ്പുര സ്പെഷ്യൽ സബ് ജയിലിൽ കഴിയുകയായിരുന്ന അദ്ദേഹത്തിന് ശനിയാഴ്ച രാവിലെയാണ് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്. തലകറക്കവും ക്ഷീണവും അനുഭവപ്പെട്ടതിനെത്തുടർന്ന് ജയിൽ അധികൃതർ അദ്ദേഹത്തെ ഉടൻ തന്നെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പ്രമേഹവും രക്തസമ്മർദ്ദവും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ തനിക്കുണ്ടെന്ന് അദ്ദേഹം നേരത്തെ ഡോക്ടർമാരെ അറിയിച്ചിരുന്നു.
ശ്രീകോവിലിന്റെ കട്ടിളപ്പാളിയും സ്വർണ്ണ കവചങ്ങളും കടത്തിയ കേസിൽ ഗൂഢാലോചന കുറ്റം ചുമത്തി വെള്ളിയാഴ്ചയാണ് പ്രത്യേക അന്വേഷണസംഘം തന്ത്രിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതി ഇദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. അറസ്റ്റിന് പിന്നാലെ നടത്തിയ വൈദ്യപരിശോധനയിൽ ഗൗരവകരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് റിപ്പോർട്ടിലുണ്ടായിരുന്നതെങ്കിലും ജയിലിലെത്തിയ ശേഷം ആരോഗ്യനില വഷളാവുകയായിരുന്നു. നിലവിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. തന്ത്രിയുടെ ജാമ്യാപേക്ഷ വരുംദിവസങ്ങളിൽ കോടതി പരിഗണിക്കും.



