തൃശൂർ: അഞ്ച് ദിവസമായി തൃശൂരിൽ നടന്ന 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് ഔദ്യോഗിക സമാപനം. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ ഇന്ന് വൈകുന്നേരം 4 മണിയോടെ കലോത്സവത്തിന് കൊടിയിറങ്ങും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ മുഖ്യാതിഥിയായി പങ്കെടുക്കും എന്നതാണ് സമാപന ചടങ്ങിന്റെ പ്രധാന ആകർഷണം.
കലാകിരീടം ചൂടുന്ന ജില്ലയ്ക്കുള്ള സ്വർണ്ണക്കപ്പ് മോഹൻലാലും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ചേർന്ന് സമ്മാനിക്കും. ആകെ 249 ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ ഭൂരിഭാഗവും പൂർത്തിയായിക്കഴിഞ്ഞു. കലോത്സവത്തിന്റെ അവസാന ദിനമായ ഇന്ന് ബാക്കിയുള്ള 8 ഇനങ്ങളിലെ മത്സരങ്ങളാണ് നടക്കുന്നത്. മന്ത്രിമാരായ കെ. രാജൻ, ഡോ. ആർ. ബിന്ദു, വി. അബ്ദുറഹിമാൻ, എം.ബി. രാജേഷ് എന്നിവരും സ്പീക്കർ എ.എൻ. ഷംസീറും ചടങ്ങിൽ സന്നിഹിതരായിരിക്കും. ഇത്തവണയും സ്വർണ്ണക്കപ്പിനായുള്ള പോരാട്ടത്തിൽ മുൻനിര ജില്ലകൾ തമ്മിൽ കടുത്ത മത്സരമാണ് കാഴ്ചവെച്ചത്.



