പാലക്കാട്: ആഗോള ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീന്റെ വെളിപ്പെടുത്തലുകൾ അടങ്ങിയ ഫയലുകളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും പരാമർശിക്കപ്പെട്ടത് രാജ്യത്തിന് നാണക്കേടാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. 2017-ലെ മോദിയുടെ ഇസ്രായേൽ സന്ദർശനം എപ്സ്റ്റീന്റെ ഉപദേശപ്രകാരമായിരുന്നുവെന്നും അമേരിക്കൻ പ്രസിഡന്റിനെ പ്രീതിപ്പെടുത്താനായി നടത്തിയ ഒരു ‘ഷോ’ ആയിരുന്നു അതെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകളെ ഉദ്ധരിച്ചുകൊണ്ടാണ് സന്ദീപിന്റെ ഈ രൂക്ഷ വിമർശനം.
അന്താരാഷ്ട്ര ക്രിമിനലുകളുടെ ഉപദേശം കേട്ടാണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ‘വിശ്വഗുരുവും വിശ്വക്രിമിനലും’ എന്ന തലക്കെട്ടിൽ പങ്കുവെച്ച കുറിപ്പിൽ, രാജ്യത്തിന്റെ അന്തസ്സും ആഭിജാത്യവും പണയം വെക്കുന്ന ഇത്തരം ഇടപാടുകളെക്കുറിച്ച് ഗൗരവകരമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രാലയത്തിന് പോലും കൃത്യമായ മറുപടിയില്ലാത്ത ഈ വിവാദത്തിൽ പ്രധാനമന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങൾ കേവലം ജല്പനങ്ങളായി തള്ളിക്കളയാനാവില്ലെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി. തന്റെ പോസ്റ്റിന് താഴെ മോദി ഭക്തർ നടത്തുന്ന സൈബർ ആക്രമണങ്ങൾ വാർത്തയുടെ വ്യാപ്തി വർദ്ധിപ്പിക്കുകയേ ഉള്ളൂവെന്നും അദ്ദേഹം പരിഹസിച്ചു



