കാസറഗോഡ്: മഞ്ചേശ്വരം കുഞ്ചത്തൂരിൽ പിതാവിന്റെ വെട്ടേറ്റ് മകൾ മരിച്ച സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും അന്തരിച്ചു. മഞ്ചേശ്വരം സ്വദേശി ഷേഖ് അബ്ബയാണ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ പ്രതി ഉമ്മർ ഫറൂഖിന്റെ മകൾ കുഞ്ചത്തൂർ തൂമിനാട് സ്വദേശിനി ജുമൈല (18) കൊല്ലപ്പെട്ടിരുന്നു. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് നാടിനെ നടുക്കിയ ദാരുണമായ ഈ സംഭവങ്ങൾ അരങ്ങേറിയത്. ലഹരിക്കടിമയായ പ്രതി ഉമ്മർ ഫറൂഖിനെ പോലീസ് ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ലഹരി ഉപയോഗത്തെച്ചൊല്ലിയുള്ള നിരന്തരമായ തർക്കത്തെത്തുടർന്ന് ജുമൈലയും മാതാവും ബന്ധുവീട്ടിലായിരുന്നു താമസം. വിവാഹമോചന ചർച്ചകൾക്കിടെ സ്വത്ത് തന്റെ പേരിലേക്ക് എഴുതി നൽകണമെന്ന് ഉമ്മർ ആവശ്യപ്പെടുകയും ഇത് വീട്ടുകാർ എതിർക്കുകയും ചെയ്തതാണ് ആക്രമണത്തിന് പ്രകോപനമായത്. തർക്കത്തിനിടെ ഷേഖ് അബ്ബയെ ഉമ്മർ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുമ്പോഴാണ് ജുമൈലയ്ക്ക് മാരകമായി വെട്ടേറ്റത്. മൂന്ന് മാസം മുമ്പ് വിദേശത്തുനിന്നും നാട്ടിലെത്തിയ പ്രതി കൃത്യം നടത്തുമ്പോഴും ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ മഞ്ചേശ്വരം പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്



