റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണത്തിന് കരുത്തുപകർന്ന് ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫണ്ട്. 2025-ൽ മാത്രം 5.6 ലക്ഷം സൗദി പൗരന്മാർക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ ലഭ്യമാക്കാൻ ഹദഫിന്റെ വിവിധ പദ്ധതികളിലൂടെ സാധിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്തെ യുവാക്കളെ തൊഴിൽസജ്ജരാക്കുന്നതിനും അവർക്ക് അനുയോജ്യമായ അവസരങ്ങൾ ഉറപ്പാക്കുന്നതിനും ഫണ്ട് നടപ്പിലാക്കിയ പരിശീലന-തൊഴിൽ സഹായ പദ്ധതികളാണ് ഈ വലിയ നേട്ടത്തിന് പിന്നിൽ.
കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വലിയ തോതിലുള്ള വളർച്ചയാണ് ഈ മേഖലയിൽ ഉണ്ടായിരിക്കുന്നത്. 2025-ന്റെ ആദ്യ പകുതിയിൽ തന്നെ ഏകദേശം 2.67 ലക്ഷം പേർക്ക് തൊഴിൽ നൽകാൻ സാധിച്ചിരുന്നു. ചെറുകിട-ഇടത്തരം സംരംഭങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പിലാക്കിയ തൊഴിൽ പിന്തുണ പദ്ധതി ഇതിൽ നിർണ്ണായക പങ്കുവഹിച്ചു. സൗദി വിഷൻ 2030-ന്റെ ഭാഗമായി തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുന്നതിനും പ്രാദേശിക പ്രതിഭകളെ ശാക്തീകരിക്കുന്നതിനുമുള്ള ശ്രമങ്ങൾ വരും വർഷങ്ങളിലും കൂടുതൽ ഊർജ്ജിതമായി തുടരുമെന്ന് ഹദഫ് ഡയറക്ടർ ജനറൽ തുർക്കി അൽ ജാവൈനി വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ തൊഴിൽ സ്ഥിരത ഉറപ്പാക്കാനും സ്വദേശി ജീവനക്കാരുടെ നൈപുണ്യം വർദ്ധിപ്പിക്കാനുമുള്ള പുതിയ കരാറുകളും പദ്ധതികളും ഈ വർഷം ലക്ഷ്യമിടുന്നുണ്ട്.



