വാഷിംഗ്ടൺ: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തിന്റെ തെളിവുകൾ പുറത്തുവന്നതിനെത്തുടർന്ന് അമേരിക്കയിലെ പ്രമുഖ അഭിഭാഷക കാതി റൂംലർ രാജി പ്രഖ്യാപിച്ചു. ലോകപ്രശസ്ത നിക്ഷേപ ബാങ്കായ ഗോൾഡ്മാൻ സാക്സിലെ ചീഫ് ലീഗൽ ഓഫീസറും ജനറൽ കൗൺസിലറുമാണ് ഇവർ. എപ്സ്റ്റീൻ രേഖകൾ പുറത്തുവന്നതോടെ കാതി അയാൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയതായും സമ്മാനങ്ങൾ സ്വീകരിച്ചതായും കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് താൻ ജൂൺ അവസാനത്തോടെ പദവികളിൽ നിന്ന് ഒഴിയുമെന്ന് കാതി വ്യാഴാഴ്ച അറിയിച്ചത്. മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ വൈറ്റ് ഹൗസ് കൗൺസിലറായും ഇവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കാതി റൂംലറുടെ രാജിക്കാര്യം ഗോൾഡ്മാൻ സാക്സ് സി.ഇ.ഒ ഡേവിഡ് സോളമൻ സ്ഥിരീകരിച്ചു. കാതിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും ബാങ്കിന് അവർ നൽകിയ നിയമപരമായ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു. എപ്സ്റ്റീനുമായുള്ള ബന്ധത്തിൽ കാതി നേരത്തെ തന്നെ ഖേദം പ്രകടിപ്പിച്ചിരുന്നുവെങ്കിലും അയാൾക്ക് വേണ്ടി ഔദ്യോഗികമായി നിയമസഹായം നൽകിയിട്ടില്ലെന്നാണ് അവരുടെ നിലപാട്. എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഉന്നതരുടെ പട്ടികയിൽ ഏറ്റവും ഒടുവിലത്തെ പ്രമുഖ വ്യക്തിത്വമാണ് കാതി. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ബ്രിട്ടീഷ് കാബിനറ്റ് സെക്രട്ടറി ക്രിസ് വോർമൽഡ് നേരത്തെ രാജിവെച്ചിരുന്നു. കൂടാതെ, നോർവെ മുൻ പ്രധാനമന്ത്രിയുടെ സ്വത്തുവകകളിൽ പോലീസ് പരിശോധന നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
.



