വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇറാന്റെ ഊർജ്ജ വിതരണ ശൃംഖലകളും പവർ സിസ്റ്റങ്ങളും തകർക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ, പശ്ചിമേഷ്യയിൽ യുദ്ധഭീതി വീണ്ടും ശക്തമാകുന്നു. ഇറാന്റെ പവർ ഗ്രിഡുകളും ഊർജ്ജ നിലയങ്ങളും ലക്ഷ്യമിടുമെന്നും ഒരിക്കലും കരകയറാൻ സാധിക്കാത്ത വിധം ശക്തമായ ആക്രമണം ഉണ്ടാകുമെന്നുമാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്. എന്നാൽ അമേരിക്കയുടെ ഇത്തരം പ്രകോപനങ്ങൾക്കെതിരെ അതീവ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇറാൻ ഭരണകൂടം തിരിച്ചടിച്ചു.
അമേരിക്കൻ സാമ്പത്തിക മേഖലയെപ്പോലും തകർക്കുന്ന ദീർഘകാല യുദ്ധത്തിലേക്ക് ഇത് വഴിമാറുമെന്നും, തങ്ങളുടെ ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന നീക്കങ്ങളെ പ്രതിരോധിക്കുമെന്നും ഇറാൻ വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ എണ്ണ വിതരണം തടസ്സപ്പെട്ടതും മേഖലയിലെ സൈനിക നീക്കങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള വാക്പോര് മുറുകാൻ കാരണമായിട്ടുണ്ട്. അന്താരാഷ്ട്ര എണ്ണ വിപണിയെയും ആഗോള സാമ്പത്തിക സ്ഥിതിയെയും ആശങ്കയിലാക്കുന്നതാണ് നിലവിലെ ഈ സാഹചര്യങ്ങൾ.



