വാഷിംഗ്ടൺ: ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം ആഗോളതലത്തിൽ വലിയ ചർച്ചയാകുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടസ്സപ്പെടുത്താൻ ഇറാൻ ശ്രമിച്ചാൽ, ഇതുവരെ നേരിട്ടതിനേക്കാൾ ‘ഇരുപതിരട്ടി’ ശക്തമായ പ്രഹരം അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. “മരണം, തീ, രോഷം” എന്നിങ്ങനെയാണ് ഈ സൈനിക നീക്കത്തെ ട്രംപ് വിശേഷിപ്പിച്ചത്.
ഇറാന്റെ സുപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിടുമെന്നും രാജ്യം പിന്നീട് ഒരിക്കലും പഴയപടിയാക്കാൻ കഴിയാത്തവിധം തകർക്കുമെന്നും അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ഭീഷണി മുഴക്കി. ആഗോള എണ്ണ വിപണിയുടെ സുരക്ഷയ്ക്കും ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാനുമാണ് ഈ നടപടിയെന്ന് ട്രംപ് അവകാശപ്പെട്ടു. അതേസമയം, ട്രംപിന്റെ ഭീഷണികൾ പൊള്ളയാണെന്നും ഹോർമുസ് കടലിടുക്ക് യുദ്ധക്കൊതിയന്മാരുടെ ശ്മശാനമായി മാറുമെന്നും ഇറാൻ തിരിച്ചടിച്ചു. മേഖലയിൽ സൈനിക വിന്യാസം ശക്തമാക്കിയതോടെ ആഗോള എണ്ണവിലയിൽ വൻ വർധനയുണ്ടാകുമെന്ന ഭീതിയിലാണ് ലോകരാജ്യങ്ങൾ.



