വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ ഇറാനുമായുള്ള സംഘർഷം മൂർച്ഛിക്കുന്നതിനിടെ, ആഗോള എണ്ണ വിതരണത്തിൽ നിർണ്ണായകമായ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കാൻ ലോകരാജ്യങ്ങളുടെ സജീവ പങ്കാളിത്തം ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ അദ്ദേഹം ഈ നിർണ്ണായക പ്രസ്താവന നടത്തിയത്. ഹോർമുസ് കടലിടുക്ക് വഴി എണ്ണ സ്വീകരിക്കുന്ന എല്ലാ രാജ്യങ്ങളും ആ പാതയുടെ സുരക്ഷിതമായ സഞ്ചാരം ഉറപ്പാക്കാൻ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും, അത്തരം ശ്രമങ്ങൾക്ക് അമേരിക്കയുടെ ഭാഗത്തുനിന്ന് വലിയ തോതിലുള്ള (A LOT!) സൈനികവും സാങ്കേതികവുമായ സഹായങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയിലെ എണ്ണ നീക്കം സുഗമമാക്കുന്നതിന് പല രാജ്യങ്ങളും തങ്ങളുടെ യുദ്ധക്കപ്പലുകൾ അയക്കാൻ തയ്യാറായതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണം.
ബ്രിട്ടൻ, ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾ ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യത്തിൽ പങ്കുചേരുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് ട്രംപ് കുറിച്ചു. അമേരിക്കൻ സൈന്യം മേഖലയിൽ നടത്തുന്ന ഏകോപന പ്രവർത്തനങ്ങൾ വഴി എണ്ണ നീക്കം കൂടുതൽ വേഗത്തിലും സുഗമമായും നടക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. “ഹോർമുസ് കടലിടുക്കിന്റെ സംരക്ഷണം ഒരു കൂട്ടായ പരിശ്രമമായിരിക്കണം. ഇത് ലോകത്തെ ഒത്തൊരുമയിലേക്കും സുരക്ഷയിലേക്കും ശാശ്വത സമാധാനത്തിലേക്കും നയിക്കും,” ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ഇറാൻ്റെ ഭീഷണി കാരണം ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, അന്താരാഷ്ട്ര തലത്തിൽ ഒരു സംയുക്ത സൈനിക നീക്കം ഉറപ്പാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.



