തിരുവനന്തപുരം: കേരളത്തിൽ പാചകവാതക ക്ഷാമം അതിരൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്തെ അമ്പതിനായിരത്തോളം ഹോട്ടലുകൾ അടച്ചുപൂട്ടി. പശ്ചിമേഷ്യൻ സംഘർഷം കാരണം എൽ.പി.ജി (LPG) വിതരണം തടസ്സപ്പെട്ടതോടെ ഹോട്ടൽ വ്യവസായം കനത്ത തകർച്ച നേരിടുന്ന സാഹചര്യത്തിലാണ് ഉടമകൾ ഈ കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. ഗ്യാസ് സിലിണ്ടറുകൾ കിട്ടാതായതും ഉള്ളവയ്ക്ക് കരിഞ്ചന്തയിൽ വൻ വില നൽകേണ്ടി വരുന്നതും സാധാരണക്കാരായ ഹോട്ടലുടമകളെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഈ സാഹചര്യം പരിഹരിക്കുന്നതിനായി ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ തിങ്കളാഴ്ച മുഖ്യമന്ത്രിയുമായി നിർണ്ണായക ചർച്ച നടത്തും. ഗ്യാസ് വിതരണം പുനഃസ്ഥാപിക്കാനും ഹോട്ടൽ മേഖലയ്ക്ക് പ്രത്യേക പാക്കേജുകൾ അനുവദിക്കാനും ചർച്ചയിൽ ആവശ്യപ്പെടുമെന്നാണ് വിവരം. ഹോട്ടലുകൾ അടഞ്ഞുകിടക്കുന്നത് സാധാരണക്കാരെയും വിനോദസഞ്ചാര മേഖലയെയും ഒരുപോലെ ബാധിച്ചിട്ടുണ്ട്.



