ഡൽഹി/തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഏപ്രിൽ 9-നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണൽ മെയ് 4-ന് നടക്കും. വിവിധ സംസ്ഥാനങ്ങളിലെ വോട്ടർപട്ടിക പുതുക്കലും ബൂത്തുകളുടെ പരിശോധനയും പൂർത്തിയാക്കിയ ശേഷമാണ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചത്. മെയ് 5-ഓടെ വോട്ടെണ്ണൽ പൂർത്തിയാക്കി പുതിയ സർക്കാരുകൾ അധികാരമേൽക്കുന്ന രീതിയിലാണ് തിരഞ്ഞെടുപ്പ് ഷെഡ്യൂൾ ക്രമീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനായി അർദ്ധ സൈനിക വിഭാഗങ്ങളെ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി കമ്മീഷൻ ചർച്ചകൾ പൂർത്തിയാക്കി.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ, മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ നാളെ വൈകീട്ട് തിരുവനന്തപുരത്ത് രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് മാർഗ്ഗനിർദ്ദേശങ്ങളും മുന്നൊരുക്കങ്ങളും യോഗത്തിൽ വിശദീകരിക്കും. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് ശേഷമുള്ള പട്ടിക പ്രകാരം കേരളത്തിൽ നിലവിൽ 2,69,53,644 വോട്ടർമാരാണുള്ളത്. ഇതിനുപുറമെ പുതുതായി അപേക്ഷ നൽകിയ 1,58,212 പേർ കൂടി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് തീയതികൾ ഔദ്യോഗികമായതോടെ വിവിധ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിലേക്ക് നീക്കി പ്രചാരണ പരിപാടികൾ ശക്തമാക്കാനുള്ള ഒരുക്കത്തിലാണ്.



