തെൽ അവീവ്: ഇസ്രായേലിന്റെ മധ്യമേഖലയെയും തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ശക്തമായ മിസൈൽ ആക്രമണത്തിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. അഷ്‌കെലോൺ, ജെറുസലേമിന് പടിഞ്ഞാറും തെക്കുപടിഞ്ഞാറുമുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും മിസൈലുകൾ പതിച്ചത്. ഇതിൽ തന്ത്രപ്രധാനമായ വ്യോമതാവളങ്ങളും സൈനിക ആസ്തികളും സ്ഥിതി ചെയ്യുന്ന ബെറ്റ് ഷെമേഷ് നഗരത്തിന് നേരെയാണ് ഏറ്റവും വലിയ ആക്രമണം ഉണ്ടായതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
തെൽ അവീവ് നഗരത്തിന് സമീപമുള്ള റിഷോൺ ലെ സിയോണിലും മറ്റ് ജനവാസ മേഖലകളിലും മിസൈൽ പതിച്ച് കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വടക്കൻ ഇസ്രായേലിലെ അപ്പർ ഗലീലിയിലും മിസൈലുകൾ പതിച്ചതായി റിപ്പോർട്ടുകളുണ്ട്. ചുരുക്കത്തിൽ, ഇസ്രായേലിന്റെ തെക്ക് മുതൽ വടക്ക് വരെയുള്ള മിക്ക മേഖലകളും ഇറാന്റെ മിസൈൽ പ്രഹരത്തിന്റെ പരിധിയിലാണെന്നും എല്ലായിടത്തും നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
അതേസമയം, യുദ്ധം ആഴ്ചകളോളം നീണ്ടുനിൽക്കുമെന്ന സൂചന നൽകിക്കൊണ്ട് ഇസ്രായേൽ ഭരണകൂടം രാജ്യത്തെ ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും രാജ്യം വിട്ടുപോകുന്നതിന് കർശന വിലക്കേർപ്പെടുത്തി. അടിയന്തര സാഹചര്യം നേരിടുന്നതിനായി മുഴുവൻ ആരോഗ്യ സംവിധാനങ്ങളും സജ്ജമായിരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. രാജ്യം ഒരു യുദ്ധവിരാമത്തിലേക്കല്ല, മറിച്ച് വരാനിരിക്കുന്ന കൂടുതൽ തീവ്രമായ പോരാട്ടത്തിലേക്കാണ് നീങ്ങുന്നതെന്ന സൈനിക വൃത്തങ്ങളുടെ മുന്നറിയിപ്പുകൾ ശരിവെക്കുന്നതാണ് പുതിയ ഭരണതല തീരുമാനങ്ങൾ.



