ദോഹ: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുന്നതിനിടെ തങ്ങളുടെ വ്യോമപാത അടച്ച് ഖത്തർ. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ഈ അടിയന്തര നടപടി. ഇതേത്തുടർന്ന് ഖത്തർ എയർവേയ്‌സ് തങ്ങളുടെ നിരവധി വിമാന സർവീസുകൾ വെട്ടിക്കുറച്ചു. ഇറാനും അമേരിക്കയും തമ്മിലുള്ള നേരിട്ടുള്ള സൈനിക നീക്കങ്ങൾ മേഖലയിലെ വ്യോമഗതാഗതത്തെ ബാധിച്ച പശ്ചാത്തലത്തിലാണ് ഖത്തറിന്റെ തീരുമാനം.
ദോഹ വഴി കണക്ഷൻ വിമാനങ്ങളിൽ യാത്ര ചെയ്യാനിരുന്ന ആയിരക്കണക്കിന് പ്രവാസികൾ ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. സർവീസുകൾ റദ്ദാക്കുകയോ സമയം മാറ്റുകയോ ചെയ്ത സാഹചര്യത്തിൽ യാത്രക്കാർ എയർലൈനുമായി നേരിട്ട് ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമേ വ്യോമപാത സാധാരണ നിലയിലാക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കൂ എന്നും ഖത്തർ വ്യക്തമാക്കി.



