റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങൾ ലക്ഷ്യമിട്ടെത്തിയ 26 ഡ്രോണുകൾ പ്രതിരോധ സേന വിജയകരമായി തകർത്തു. കിഴക്കൻ പ്രവിശ്യയിൽ 25 എണ്ണവും അൽ ജൗഫിൽ ഒരു ഡ്രോണുമാണ് വെടിവെച്ചിട്ടതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്തിന് നേരെ വർധിച്ചുവരുന്ന ആക്രമണശ്രമങ്ങളെ സൗദി വ്യോമസേന അതീവ ജാഗ്രതയോടെയാണ് പ്രതിരോധിക്കുന്നത്. ഇതിനു തൊട്ടുപിന്നാലെ വ്യാഴാഴ്ച റിയാദ്, കിഴക്കൻ പ്രവിശ്യ, യാൻബു എന്നിവിടങ്ങളിലായി 35 ഡ്രോണുകളും 3 മിസൈലുകളും സേന തകർത്തിരുന്നു. ആക്രമണ സാധ്യത കണക്കിലെടുത്ത് കിഴക്കൻ പ്രവിശ്യ, യാൻബു, അൽ-ഖർജ് എന്നിവിടങ്ങളിൽ സിവിൽ ഡിഫൻസ് നേരത്തെ തന്നെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ 466 ഡ്രോണുകളും 33 ബാലിസ്റ്റിക് മിസൈലുകളും 7 ക്രൂയിസ് മിസൈലുകളുമാണ് സേന പരാജയപ്പെടുത്തിയത്. ഷൈബ എണ്ണപ്പാടം, അൽ-ഖർജിലെ പ്രിൻസ് സുൽത്താൻ എയർബേസ് തുടങ്ങിയ തന്ത്രപ്രധാനമായ ഊർജ്ജ-സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചായിരുന്നു പ്രധാനമായും ഈ നീക്കങ്ങൾ നടന്നത്. എന്നാൽ ഇവ ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നതിന് മുൻപുതന്നെ തകർക്കാൻ സൗദി വ്യോമസേനയ്ക്ക് സാധിച്ചു. മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിലവിൽ പ്രതിരോധ സംവിധാനങ്ങൾ അതീവ ജാഗ്രത തുടരുകയാണ്.



