ലണ്ടൻ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ, അത്യാധുനിക ടോമഹോക്ക് ക്രൂയിസ് മിസൈലുകൾ വഹിക്കുന്ന ബ്രിട്ടീഷ് ആണവ അന്തർവാഹിനി ‘എച്ച്.എം.എസ് ആൻസൺ’ അറബിക്കടലിൽ നിലയുറപ്പിച്ചു. ഹുർമുസ് കടലിടുക്കിലെ എണ്ണക്കപ്പലുകൾക്കും മറ്റ് അന്താരാഷ്ട്ര ചരക്കുനീക്കങ്ങൾക്കും ഭീഷണിയുയർത്തുന്ന ഇറാനിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഈ അടിയന്തര വിന്യാസമെന്നാണ് റിപ്പോർട്ടുകൾ. ഓസ്‌ട്രേലിയയിലെ പെർത്തിൽ നിന്ന് ഏകദേശം 5,500 മൈലുകൾ സഞ്ചരിച്ചാണ് ഈ അസ്റ്റ്വേറ്റ് ക്ലാസ് അന്തർവാഹിനി വടക്കൻ അറബിക്കടലിൽ എത്തിയിരിക്കുന്നത്. മേഖലയിൽ സംഘർഷം കൂടുതൽ വഷളായാൽ ഏതുനിമിഷവും ഇറാന് നേരെ ദീർഘദൂര മിസൈൽ ആക്രമണം നടത്താൻ ഈ വിന്യാസത്തിലൂടെ ബ്രിട്ടന് സാധിക്കും.
ഇറാനിയൻ സൈനിക താവളങ്ങളെ തകർക്കാൻ യു.എസ് സൈന്യത്തിന് തങ്ങളുടെ സൈനിക താവളങ്ങൾ ഉപയോഗിക്കാൻ ബ്രിട്ടൻ നേരത്തെ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബ്രിട്ടീഷ് റോയൽ നേവിയുടെ ഏറ്റവും കരുത്തുറ്റ അന്തർവാഹിനികളിലൊന്നായ എച്ച്.എം.എസ് ആൻസൺ മേഖലയിലെ സുരക്ഷാ നിരീക്ഷണത്തിനായി എത്തിയത്. അത്യാധുനിക ക്രൂയിസ് മിസൈലുകൾക്ക് പുറമെ സ്പിയർ ഫിഷ് ടോർപ്പിഡോകളും ഈ അന്തർവാഹിനിയിൽ സജ്ജമാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഉത്തരവ് ലഭിച്ചാൽ മാത്രമേ അന്തർവാഹിനിയിൽ നിന്ന് മിസൈൽ വിക്ഷേപണം നടക്കുകയുള്ളൂ. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അതീവ ഗൗരവത്തോടെയാണ് ബ്രിട്ടൻ നിരീക്ഷിക്കുന്നത് എന്നതിന്റെ തെളിവാണ് ഈ പുതിയ സൈനിക നീക്കം.



