വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇറാന്റെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വെച്ചുള്ള സൈനിക നീക്കങ്ങൾ മേഖലയിൽ വലിയ തോതിലുള്ള സാമ്പത്തിക-പരിസ്ഥിതി പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. ഹോർമുസ് കടലിടുക്ക് വഴി നടത്തുന്ന ഇന്ധന നീക്കം തടസ്സപ്പെട്ടാൽ ഇറാന്റെ വൈദ്യുതി നിലയങ്ങൾ ഉൾപ്പെടെയുള്ള ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കാൻ അമേരിക്ക നീക്കം നടത്തുന്നതായി സൂചനകളുണ്ടെന്ന് ‘അറബ് പെർസ്പെക്റ്റീവ്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ’ രാഷ്ട്രീയ നിരീക്ഷകൻ സെയ്ദൂൻ അൽകിനാനി പറഞ്ഞു. ഇത്തരം ഒരു ആക്രമണം നടന്നാൽ അത് രണ്ട് തലത്തിലുള്ള വലിയ പ്രതിസന്ധികൾക്ക് വഴിവെക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒന്നാമത്തേത് ആഗോള ഊർജ്ജ-സാമ്പത്തിക രംഗത്തുണ്ടാകുന്ന തകർച്ചയും രണ്ടാമത്തേത് പരിഹരിക്കാനാകാത്ത വിധത്തിലുള്ള പരിസ്ഥിതി നാശവുമാണ്.
അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെയും ആഗോള വിപണിയെയും ഒരുപോലെ ബാധിക്കുന്ന ഒന്നായിരിക്കും ഈ നീക്കമെന്ന് അൽകിനാനി നിരീക്ഷിച്ചു. യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ ഇരുവിഭാഗവും കൃത്യമായ സൈനിക ലക്ഷ്യങ്ങളോടെയാണ് മുന്നോട്ട് പോയിരുന്നത്. എന്നാൽ ഇപ്പോൾ കാര്യങ്ങൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് അമേരിക്കയെയും ഇസ്രായേലിനെയും മാത്രം ലക്ഷ്യം വെക്കുന്നതിന് പകരം മറ്റു ഗൾഫ് രാജ്യങ്ങളെ കൂടി ബാധിക്കുന്ന രീതിയിലേക്ക് ഇറാന്റെ തിരിച്ചടികൾ മാറുന്നത്. തന്ത്രപ്രധാനമായ എണ്ണ-ഊർജ്ജ മേഖലകളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ തുടർന്നാൽ, അത് പരസ്പരമുള്ള തിരിച്ചടികൾക്ക് ആക്കം കൂട്ടുകയും മേഖലയെ പൂർണ്ണമായ തകർച്ചയിലേക്ക് നയിക്കുകയും ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.



