തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനും തിരുവനന്തപുരത്തെ ഒരു സ്വകാര്യ ബാങ്ക് ശാഖയ്ക്കും ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഇ-മെയിൽ വഴിയാണ് ഇരട്ട സ്ഫോടനം നടത്തുമെന്ന ഭീഷണി സന്ദേശം ലഭിച്ചത്. സന്ദേശം ലഭിച്ച ഉടൻ തന്നെ പോലീസ്, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവ സ്ഥലത്തെത്തി ക്ലിഫ് ഹൗസിലും പാലയത്തെ ബാങ്കിലും വിശദമായ പരിശോധന നടത്തി.
എന്നാൽ, പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഇതോടെ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു. തമിഴ്നാട്ടിലെ രാഷ്ട്രീയ സംഭവവികാസങ്ങളെയും കേസുകളെയും സൂചിപ്പിച്ചുകൊണ്ടുള്ള സമാനമായ ഇമെയിൽ ഭീഷണികൾ മുമ്പും ക്ലിഫ് ഹൗസിനെ ലക്ഷ്യമാക്കി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭീഷണി സന്ദേശം അയച്ചവരെ കണ്ടെത്താനായി സൈബർ പോലീസ് ശ്രമം തുടരുകയാണ്.



