തിരുവനന്തപുരം: മുതലപ്പൊഴിയില്‍ സന്ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെതിരെ പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മന്ത്രിയുടെ വാഹനം വഴിയില്‍ തടഞ്ഞത്. തുടർന്ന് പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റവും നടന്നു. മന്ത്രിയുടെ സന്ദര്‍ശനം പ്രഹസനമാണെന്നാരോപിച്ചായിരുന്നു കോണ്‍ഗ്രസ് റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചത്.
മുതലപ്പൊഴിയുമായി ബന്ധപ്പെട്ട യോഗത്തിന് ശേഷം പുറതിറങ്ങിയപ്പോഴായിരുന്നു പ്രതിഷേധം. യോഗത്തില്‍ അനുകൂല തീരുമാനനങ്ങളൊന്നുമുണ്ടായില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മന്ത്രിയെ കാണാന്‍ അനുവദിച്ചില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
ഉന്നയിച്ച വിഷയങ്ങളിലൊന്നും കൃത്യമായ മറുപടി മന്ത്രി നല്‍കിയില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. 23 മത്സ്യത്തൊഴിലാളികളുടെ മരണത്തിനു മന്ത്രി മറുപടി പറയണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പിന്നീട് പോലീസ് ബലം പ്രയോഗിച്ചു കോൺഗ്രസ് പ്രവര്‍ത്തകരെ നീക്കി.