തിരുവനന്തപുരം: വാർഡ് വിഭജന ബില്ലിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പു വെച്ചു. ഇതോടെ അടുത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് ഒരു വാര്‍ഡ് വീതം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കൂടും. ചർച്ച കൂടാതെ പാസാക്കിയ ബില്ലിൽ ഒപ്പിടരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ ആവശ്യം തള്ളിയാണ് ഗവര്‍ണര്‍ ബില്ലിൽ ഒപ്പുവച്ചത്. വാര്‍ഡുകളുടെ എണ്ണം കൂട്ടാൻ നിയമസഭ നേരത്തെ ബിൽ പാസാക്കിയിരുന്നു.
സംസ്ഥാനത്തെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ ചെയർമാനായി മൂന്നാഴ്ച മുൻപ് ഡീലിമിറ്റേഷൻ കമ്മിഷൻ രൂപീകരിച്ച് സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥരായ രത്തൻ ഖേൽക്കർ, എസ്.ഹരികിഷോർ, കെ.ബിജു, കെ.വാസുകി എന്നിവരാണ് അംഗങ്ങൾ.