കൊച്ചി: പനമ്പിള്ളിനഗർ ഫ്ലാറ്റിൽ നിന്നു റോഡിലേക്കു വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയ ശിശുവിനെ വധിച്ചത് അതിക്രൂരമായി. പ്രസവിച്ച ഉടനെ യുവതി കുഞ്ഞിന്റെ വായിൽ തുണി തിരുകി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് യുവതി പോലീസിൽ മൊഴി നൽകി. കഴുത്തിൽ ഷാൾ മുറുക്കി മരണം ഉറപ്പാക്കി. അമ്മ വാതിലിൽ മുട്ടിയതോടെ കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള ശ്രമം പരാചയപെട്ടു, കൈയിൽ കിട്ടിയ കവറിൽ കുഞ്ഞിനെ പൊതിഞ്ഞ് ഫ്ലാറ്റിൽനിന്നു വലിച്ചെറിയുകയായിരുന്നു.
പരിഭ്രാന്തിയിൽ ആത്മഹത്യക്ക് ശ്രമിച്ചിരുന്നെന്നും യുവതി പൊലീസിന് മൊഴി നൽകി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ വിശദ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. പ്രസവാനന്തര അവശതകൾ നിലനിൽക്കുന്നതിനാൽ യുവതിയെ കോടതിയിൽ ഹാജരാക്കാനിടയില്ല. ആരോഗ്യനില വീണ്ടെടുത്ത ശേഷം ജുഡീഷ്യൽ കസ്റ്റഡി വാങ്ങാനാണ് പൊലീസിന്റെ ശ്രമം. പിന്നീട് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
ഇരുപത്തിമൂന്നുകാരി പീഡനത്തിനിരയായ അതിജീവിതയാണെന്നു പൊലീസ് പറഞ്ഞിരുന്നു. അയൽ സംസ്ഥാനത്തെ പഠനംനിർത്തി ഒരു വർഷം മുൻപാണു നഗരത്തിലെ ഒരു വിദ്യാഭ്യാസസ്ഥാപനത്തിൽ ചേർന്നത്. തൃശൂർ സ്വദേശിയുമായി യുവതി അടുപ്പത്തിലായിരുന്നു എന്ന സൂചന പൊലീസിനു ലഭിച്ചിട്ടുണ്ട്, സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ഇയാൾക്കെതിരെ മൊഴിയൊന്നും ലഭിച്ചിട്ടില്ല. യുവാവിനെതിരെ യുവതിയുടെ മൊഴി ലഭിച്ചെങ്കിൽ മാത്രം കേസെടുക്കാനാണ് അന്വേഷണസംഘം ഉദ്ദേശിക്കുന്നത്. ബാലാവകാശ കമ്മിഷൻ കേസെടുത്ത് ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
ഇന്നലെ രാവിലെയാണ് ഓൺലൈൻ കൊറിയർ സെർവീസിന്റെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം റോഡിനു നടുവിൽ കണ്ടെത്തിയത്. ഇതുവഴി കടന്നുപോയ സ്കൂൾ വാനിന്റെ ഡ്രൈവർ കവർ കാണുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. ഫ്ലാറ്റിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് കവർ താഴേക്കു വീഴുന്നതിന്റെ ദൃശ്യങ്ങൾ കണ്ടത്.