ഗസ്സ: മധ്യ ഇസ്രായേലിലെ ടെൽഅവീവ് മേഖലയിലേക്ക് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണം അനവസാരത്തിലാണെന്ന് വിലയിരുത്തൽ. ഇസ്രയേൽ റഫയിൽ നടത്തുന്ന ആക്രമണങ്ങൾ നിർത്തിവെക്കണമെന്ന ദക്ഷിണാഫ്രിക്കയുടെ അപേക്ഷയിൽ യു എൻ സുപ്രീം കോടതിയുടെ അനുകൂല വിധി വന്നതിനു തൊട്ടു പിറകെയുള്ള ആക്രമണം ഇസ്രയേലിനു അനുകൂലമായ തരംഗം ഉണ്ടാക്കിയെടുക്കാൻ ഇടയാക്കുമെന്നാണ് കരുതുന്നത്.
ടെൽ അവീവിനു നേരെ “വലിയ മിസൈൽ” ആക്രമണം നടത്തിയതായി ടെലിഗ്രാം ചാനലിൽ ഹമാസിൻ്റെ സൈനിക വിഭാഗമായ ഇസെദീൻ അൽ-ഖസ്സാം ബ്രിഗേഡ്സ് അറിയിച്ചതിന് തൊട്ട് പിന്നാലെ, തെക്കൻ ഗാസയിലെ റഫ മേഖലയിൽ നിന്ന് എട്ട് റോക്കറ്റുകളെങ്കിലും വിക്ഷേപിക്കുകയും നിരവധി റോക്കറ്റുകൾ തടയുകയും ചെയ്തതായി ഇസ്രായേൽ സൈന്യവും അറിയിച്ചിരുന്നു. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇസ്രായേലിലെ വിവിധ നഗരങ്ങളിലും പട്ടണങ്ങളിലും റോക്കറ്റ് സൈറണുകൾ മുഴങ്ങിയത് കൂടാതെ ഹെർസ്ലിയയിലെ ഒരു കെട്ടിടത്തിൻ്റെ പതിച്ച മിസൈൽ ശകലങ്ങളുടെ ദൃശ്യങ്ങൾ ഇസ്രായേലി മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. മധ്യ പട്ടണമായ ക്ഫാർ സബയ്ക്ക് സമീപമുള്ള ഒരു തുറന്ന സ്ഥലത്ത് വീഴുന്ന റോക്കറ്റ് സൃഷ്ടിച്ച ഒരു വലിയ ഗർത്തവും സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുന്നുണ്ട്.
ഇസ്രയേലിനുനേരെ അപ്രതീക്ഷിത ആക്രമണത്തിന് ഹിസ്ബുല്ല പദ്ധതിയിടുന്നുവെന്ന് നേരത്തെ മറ്റൊരു റിപ്പോർട്ടും പുറത്ത് വന്നിരുന്നു. ഇസ്രയേൽ ചില ‘സർപ്രൈസു’കൾക്ക് തയാറായിരിക്കണമെന്ന് ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറൽ ഹസ്സൻ നസ്രല്ല ടെലിവിഷൻ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചിരുന്നത്
സ്വതന്ത്ര രാഷ്ട്രമെന്ന ഫലസ്തീന്റെ വർഷങ്ങളായുള്ള ആവശ്യത്തിന് ലോക രാഷ്ട്രങ്ങളിൽ നിന്ന് അനുകൂല നിലപാടുകൾ ലഭിച്ചു കൊണ്ടിരിക്കുന്ന സമയത്തുള്ള ഹമാസിന്റെയും ഹിസ്ബുല്ല യുടെയും നടപടികൾ സംശയത്തിന്റെ വക്കിലാണ്. നോർവെ , സ്പയിൻ, അയർലാന്റ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ കഴിഞ്ഞ ദിവസം സ്വതന്ത്ര രാഷ്ട്രമെന്ന വാദത്തെ അംഗീകരിച്ച് മുന്നോട്ട് വന്നിരുന്നു. ആക്രമണങ്ങൾ നിർത്തിവെക്കണമെന്ന യു എൻ സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത സൗദി അറേബ്യ ഫലസ്തീൻ ജനതയുടെ ധാർമ്മികവും നിയമപരവുമായ അവകാശങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള നിർണായക ചുവടുവെപ്പാണ് ഇതെന്ന് പ്രസ്താവിച്ചിരുന്നു.