ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനൽ മൽസരത്തിൽ ഹൈദരാബാദ് സൺറൈസേഴ്സിനെ എട്ടു വിക്കറ്റിന് തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ജേതാക്കളായി. ഹൈദരാബാദ് 113/10 (18.3) കൊൽക്കത്ത 114/2(10.3).
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഹൈദരാബാദിന് തൊട്ടതെല്ലാം പിഴയ്ക്കുന്ന കാഴ്ചയാണ് ചെന്നൈ എം.എ.ചിദംബരം സ്റ്റേഡിയത്തില്‍ കണ്ടത്. ഹൈദരാബാദിന്റെ പ്രശസ്തരായ ഏഴു താരങ്ങൾക്ക് രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല.
18.3 ഓവറില്‍ 113 റൺസിന് ആൾ ഔട്ട് ആയതോടെ ഐപിഎൽ ഫൈനൽ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോറിൽ പുറത്താവുന്ന ടീം എന്ന പേരും സൺറൈസേഴ്സിന് കിട്ടി . 24 റൺസെടുത്ത ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ആണ് ടോപ് സ്കോറർ.
10.3 ഓവറില്‍ രണ്ട് വിക്കറ്റിന്റെ നഷ്ടത്തിൽ കൊൽക്കത്ത ലക്ഷ്യം കണ്ടു. വെങ്കടേഷ് അയ്യര്‍ (26 പന്തില്‍ പുറത്താവാതെ 52), റഹ്മാനുള്ള ഗുര്‍ബാസ് (32 പന്തില്‍ 39) എന്നിവരാണ് കൊൽക്കത്തയെ വിജയത്തിലേക്ക് നയിച്ചത്.
39 റൺസെടുത്ത റഹ്മനുള്ള ഗുർബസിന്റെയും ആറ് റൺസെടുത്ത സുനില്‍ നരെയ്ന്റെയും വിക്കറ്റാണ് കൊൽക്കത്തയ്ക്ക് നഷ്ടമായത്. മൂന്ന് വിക്കറ്റ് നേടിയ ആന്ദ്രേ റസലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക്, ഹര്‍ഷിത് റാണ എന്നിവരാണ് ഹൈദരാബാദിനെ തകര്‍ത്തത്.