ന്യൂജേഴ്സി: ടൂർണമെന്റിലെ തന്റെ ആദ്യ ഗോളിൽ അർജന്റീനയെ ഫൈനലിലെത്തിച്ചു ലയണൽ മെസ്സി. മെസ്സിയുടെ തിരിച്ചുവരവിന് സാക്ഷിയായ മത്സരത്തിൽ കാനഡയെ എതിരില്ലാത്തെ രണ്ടു ഗോളുകൾക്ക് തകർത്ത് അർജന്റീന കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനലിൽ. ഒന്നാം പകുതിയിൽ ജൂലിയൻ അൽവാരസും രണ്ടാം പകുതിയിൽ ലയണൽ മെസ്സിയുമാണ് അർജന്റീനയ്ക്കായി ഗോൾ സ്കോർ ചെയ്തത്. ഇതോടെ കോപ്പ അമേരിക്ക ജേതാക്കളാകാനുള്ള കാനഡയുടെ മോഹം പൊലിഞ്ഞു. നിലവിലെ ലോകചാംപ്യന്മാരായ അർജന്റീന, തുടർച്ചയായ രണ്ടാം തവണയാണ് കോപ്പ അമേരിക്ക ഫൈനലിൽ എത്തുന്നത്. കഴിഞ്ഞ തവണ ബ്രസീലിനെ തകർത്താണ് അർജന്റീന കോപ്പ അമേരിക്ക ജേതാക്കളായത്.
15ന് നടക്കുന്ന ഫൈനലിൽ കൊളംബിയ – യുറഗ്വായ് മത്സരത്തിലെ വിജയികളുമായി അർജന്റീന ഏറ്റുമുട്ടും. സെമിഫൈനൽ മൽസരത്തിൽ പാസ് കൃത്യതയിലും പന്തടക്കത്തിലും തുടക്കം മുതൽ അർജന്റീനയുടെ ആധിപത്യം വ്യക്തമായിരുന്നു. കാനഡയുടെ ഭാഗത്തുനിന്നുണ്ടായ ഗോളടിക്കാനുള്ള ശ്രമങ്ങൾ ഒന്നും ലക്ഷ്യം കണ്ടില്ല. 23–ാം മിനിറ്റിൽ ജൂലിയൻ അൽവാരസിന്റെ ഗോളിലൂടെ അർജന്റീന മൂന്നിട്ടുനിന്നു. ഡീപോളിന്റെ പാസിൽ കാനഡ പ്രതിരോധത്തെ തകർത്തായിരുന്നു അൽവാരസിന്റെ ഗോൾ. ആദ്യ പകുതിയിൽ അർജന്റീന 1–0നു ലീഡ് ചെയ്തു.
രണ്ടാം പകുതിയിലായിരുന്നു ടൂരണമെന്റിലെ തന്നെ മെസ്സിയുടെ ആദ്യ ഗോള്‍. കനേഡിയന്‍ താരങ്ങള്‍ ഓഫ്‌സൈഡ് വിളിച്ചു പ്രതിഷേധമുയര്‍ത്തിയതോടെ വാര്‍ ചെക്കിങ് നടത്തി. പരിശോധനക്കൊടുവില്‍ ഗോള്‍ സ്ഥിരീകരിച്ചു. കൗണ്ടര്‍ അറ്റാക്കുകളിലൂടെ കാനഡ ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഗോളാക്കാനാ യില്ല. കാനഡയുടെ ഒരു മികച്ച മുന്നേറ്റം അർജന്റീന ഗോളി എമിലിയാനോ മാർട്ടിനസ് സേവ് ചെയ്തു.