വയനാട്: വയനാടിലെ ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തില്‍ കാണാതായവര്‍ക്കായി ഊര്‍ജിതമായി തെരെച്ചിൽ തുടരുന്നു. അഞ്ഞൂറിലധികം വീടുകളും ലയങ്ങളും ആയിരക്കണക്കിനാളുകളുള്ള പ്രദേശങ്ങളാണ് മണ്ണിനടിയിലായിട്ടുള്ളതെന്ന് മുണ്ടക്കൈ വാര്‍ഡംഗം കെ.ബാബു പറഞ്ഞു. എത്ര പേർ അപകടത്തിൽ പെട്ടു, എത്രപേരെ രക്ഷപ്പെടുത്തി, എത്ര മൃതദേഹങ്ങള്‍ കിട്ടി എന്ന കൃത്യമായൊരു കണക്ക് പോലും പറയാന്‍ പറ്റാത്ത അവസ്ഥയാണ്. രക്ഷപ്പെടുത്തിയരേക്കാള്‍ എത്രയോ ജീവനുകൾ മണ്ണിനടിയിലുണ്ട് അവരെ ഇനിയും കണ്ടെത്താനുണ്ടെന്നും ബാബു പറഞ്ഞു.
മുണ്ടക്കൈയില്‍ മാത്രം 540 വീടുകളാണ് മേപ്പാടി ഗ്രാമപ്പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തത്. അതില്‍ ഇരുപത്തഞ്ചോളം വീടുകള്‍ മാത്രമാണിനി ബാക്കിയുള്ളത്. ആറോളം ലയങ്ങള്‍ പൂര്‍ണമായി ഇല്ലാതായി. തന്നെ തകര്‍ന്നു കിടക്കുന്നത് വേറെയുമുണ്ട്. പ്രദേശത്തുകാരും ഇതരസംസ്ഥാന തൊഴിലാളികളും ഉള്‍പ്പടെ അതിനകത്തെല്ലാം ജീവനുള്ള മനുഷ്യരുമുണ്ട്. ഒറ്റപ്പെട്ടുകിടക്കുന്നവര്‍ക്കായി ഇന്നലെ രാത്രിവൈകുവോളം രക്ഷാപ്രവര്‍ത്തനം നടത്തി. വെളിച്ചമോ മറ്റ് ഉപകരണങ്ങളോ ഇല്ലാത്തതിനാല്‍ നിര്‍ത്തിയ തെരച്ചില്‍ രാവിലെ വീണ്ടുമാരംഭിച്ചിട്ടുണ്ട്.