വയനാട് : ചൂരലൽ മല മുണ്ടക്കൈ ഉരുൾപ്പൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് ഊർജിതമാക്കും. ചാലിയാറിന്റെ 40 കിലോമീറ്ററിനുള്ളിലെ എട്ടു പോലീസ് സ്റ്റേഷൻ പരിതിയിൽ ഇന്ന് പരിശോധന നടത്തുമെന്ന് മന്ത്രിതല ഉപസമിതി അറിയിച്ചു.
ചാലിയാറിന്റെ തീരങ്ങളിൽ പോലീസും സന്നദ്ധ പ്രവർത്തകരും ചേർന്നാകും തെരച്ചിൽ നടത്തുക. ഫോറസ്റ്റ്, കോസ്റ്റ് ഗാർഡ്, നേവി ടീമും ഇവിടെ തെരച്ചിൽ നടത്തും. ഇന്നുമുതൽ ആറു സോണുകളായി 40 ടീമുകൾ മുണ്ടക്കൈ, ചൂരൽമല മേഖലയിൽ തെ രച്ചിൽ നടത്തും
ആദ്യത്തെ സോൺ അട്ടമലയും ആറൻമലയും ചേർന്നതാണ്. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതുമായിരിക്കും അഞ്ചാമത്തെ സോൺ ജിവിഎച്ച്എസ്എസ് വെള്ളാർമലയും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണെന്ന് മന്ത്രിതല സമിതി വ്യക്തമാക്കി.
സൈന്യം, എൻഡിആർഎഫ്, കോസ്റ്റ് ഗാർഡ്, ഡിഎസ്ജി, നേവി, എംഇജി ഉൾപ്പെടെയുള്ള സംയുക്ത സംഘമായിരിക്കും തെരച്ചിൽ നടത്തുക. മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഓരോ ടീമിലും ഉണ്ടാവും. ഇതിന് പുറമെ ചാലിയാർ കേന്ദ്രീകരിച്ച് ഇന്നുമുതൽ ഒരേസമയം മൂന്ന് രീതിയിലും തെരച്ചിൽ നടത്തും.
ചാലിയാറിന്റെ 40 കിലോമീറ്റർ പരിധിയിൽ വരുന്ന എട്ട് പോലീസ് സ്റ്റേഷന്റെ പുഴ ഭാഗങ്ങളിൽ പോലീസും നീന്തൽ വിദഗ്ധമായ നാട്ടുകാരും ചേർന്നാകും തെരച്ചിൽ നടത്തുക. പോലീസ് ഹെലികോപ്റ്റർ ഉപയോഗിച്ച് സമാന്തരമായും തെരച്ചിൽ നടത്തും. ഇതോടൊപ്പം നേവിയും കോസ്റ്റ്ഗാർഡും വനം വകുപ്പും ചേർന്ന് പുഴയുടെ അരികുകളും മൃതദേഹങ്ങൾ തങ്ങാൻ സാധ്യതയുള്ള ഇടങ്ങളിലും തെരച്ചിൽ നടത്തും.