മേപ്പാടി : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാത്തവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ആറാം ദിവസമായ ഇന്നും തുടരും. ആറ് സംഘങ്ങളായി 1,264 പേര്‍ മുണ്ടക്കൈ,പുഞ്ചിരിമുട്ടം, ചൂരല്‍മല ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തെരച്ചില്‍ നടത്തും. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സൈന്യം കൊണ്ടുവരുന്ന റഡാറുകള്‍ ഇന്ന് ദുരന്ത പ്രദേശനങ്ങളിൽ ഉപയോഗപ്പെടുത്തും.
രക്ഷാപ്രവര്‍ത്തനങ്ങളിൽ ഏർപ്പെടുന്നവരെ വിവിധ ഗ്രൂപ്പുകളായി തിരിച്ചായിരിക്കും ഇന്നത്തെ തെരച്ചില്‍. ചൂരല്‍മലയിലെ ബെയിലി പാലത്തിന് സമീപത്ത് വെച്ച് രക്ഷാപ്രവര്‍ത്തകരെ വിവിധ സംഘങ്ങളായി തിരിക്കും. സൈന്യത്തിന്റെ നേതൃത്വത്തിലായിരിക്കും ഇവരെ ദുരന്തമേഖലയിലേക്ക് കടത്തിവിടുക. ഇന്ന് രാവിലെ ഏഴ് മണിയോടെ രണ്ട് ഭാഗങ്ങളായി തെരച്ചില്‍ ചാലിയാറില്‍ പുനരാരംഭിച്ചു. ചാലിയാറിലെ തെരച്ചിലും തിങ്കളാഴ്ചയോടെ അവസാനിപ്പിക്കാണ് ആലോചിക്കുന്നത്. ഇന്നലെ ചാലിയാറില്‍ നിന്ന് കണ്ടെടുത്തത് 12 മൃതദേഹങ്ങളാണ്. ഇന്ന് ചാലിയാറില്‍ വിപുലമായ തെരച്ചില്‍ നടത്താനാണ് തീരുമാനം.
ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ മരണപെട്ടവരുടെ എണ്ണം 365 ആയി. 148 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞ് ബന്ധുക്കള്‍ക്ക് കൈമാറിയത്. ഇനി 206 പേരെ കണ്ടെത്താനുണ്ട്. 30 കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 10,042 പേരാണ് 93 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി ഇപ്പോൾ കഴിയുന്നത്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ എല്ലാം പൊതുശ്മശാനങ്ങളില്‍ സംസ്‌ക്കരിക്കും.
നാല് മൃതദേഹങ്ങളാണ് ഇന്നലെ ദുരന്തഭൂമിയില്‍ നിന്നും കണ്ടെടുത്തത്. തിരിച്ചറിയാത്ത 67 മൃതദേഹങ്ങളും മേപ്പാടിയില്‍ തന്നെ സംസ്‌കരിക്കുന്നതിന് സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ ഇന്നുണ്ടായേക്കും. മേപ്പാടിക്ക് സമീപമുള്ള സ്ഥലങ്ങളില്‍ സംസ്‌കാരം നടത്തുന്നതിന് ചില ഭാഗങ്ങളിൽ നിന്നും എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് ഭൂമി നല്‍കാന്‍ സന്നദ്ധ അറിയിച്ചിട്ടുണ്ട്.