ദമ്മാം: ഇന്ത്യയില്‍ ആര്‍ എസ് എസിനെതിരായ ചെറുത്തു നില്‍പ്പിനപ്പുറം ഇക്കാലത്ത് വലിയ വിപ്ലവപ്രവര്‍ത്തനമില്ലെന്ന് കരുതുന്ന ഇടതുപക്ഷക്കാരുടെ കൂട്ടത്തിലായിരിരുന്നു യെച്ചൂരി.ഇന്ത്യന്‍ രാഷ്ട്രീയം വിശാലമായ അര്‍ത്ഥത്തില്‍ ആർ എസ് എസ് ഹിന്ദുത്വവാദികളും അവരെ എതിര്‍ക്കുന്നവരും തമ്മിലുള്ള സംഘര്‍ഷ ഭൂമിയാണെന്ന് ഹര്‍കിഷന്‍ സിങ് സൂര്‍ജിത്തിനെ പോലെ മനസ്സിലാക്കിയ നേതാവായിരുന്നു സീതറാം യച്ചൂരി.
കോണ്‍ഗ്രസിന്റെ വിരുദ്ധ രാഷ്ട്രീയ ഇഴകീറലുകള്‍ക്ക് ഇന്നിൻറെ ഇന്ത്യയിൽ പ്രസക്തിയില്ല എന്ന് മനസ്സിലാക്കി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് ഒപ്പം കൈകോർത്ത് പിടിച്ച, പ്രയോഗിക രാഷ്ട്രീയ വാക്താവായിരുന്നു സിതറാം യെച്ചൂരി എന്ന് ദമ്മാം ഒ ഐ സി സി അഭിപ്രായപ്പെട്ടു.
സീതാറാം യെച്ചൂരിയുടെ മരണത്തിലൂടെ നഷ്ടമാകുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യതയുടെ മുഖം കൂടിയാണ്. മൂർച്ചയേറിയ വിമർശനങ്ങൾക്ക് പോലും പക്വതയുടെയും മാന്യതയുടെയും ഭാഷയാണ് യെച്ചൂരി സ്വീകരിച്ചത്. കോൺഗ്രസ് ദേശീയ നേതൃത്വവുമായി എന്നും നല്ല ബന്ധം കാത്ത് സൂക്ഷിച്ച നേതാവാണ് യെച്ചൂരി.
ആർ എസ് എസ്സിനെതിരായ പോരാട്ടത്തിൽ, എല്ലാ എതിർപ്പുകളെയും അതിജീവിച്ച് രാഹുൽ ഗാന്ധിക്കൊപ്പം നില കൊണ്ട നേതാവാണ് അദ്ദേഹം. സീതാറാം യെച്ചൂരിയുടെ വിടവാങ്ങൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദർശാധിഷ്ഠിതമായ അവസാന ഇതളുകളിലൊന്ന് അടർന്നു വീഴുന്നതു പോലെയാണെന്ന് ദമ്മാം ഒ ഐ സി സി റീജ്യണൽ കമ്മിറ്റി പ്രസിഡൻറ് ഇ. കെ സലിം, സംഘടനാ ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം എന്നിവർ അനുശോചന പത്രകുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.