കൊച്ചി: അന്തരിച്ച മുൻ സി പി എം കേന്ദ്ര കമ്മിറ്റി അംഗവും തൊഴിലാളി നേതാവുമായിരുന്ന എം എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടു കൊടുക്കാനുള്ള നീക്കത്തിനെതിരെ മകൾ ആശ. ഇത് സംബന്ധിച്ച് ആശ ലോറൻസ് ഫയൽ ചെയ്ത ഹർജി ഇന്ന് കോടതി പരിഗണിക്കും.
ലോറൻസിന്റെ ആഗ്രഹ പ്രകാരം മെഡിക്കൽ പഠനത്തിന് വേണ്ടി മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന് നൽകാനായിരുന്നു അടുത്ത ബന്ധുക്കളും പാർട്ടിക്കാരും തീരുമാനിച്ചിരുന്നത്. എന്നാൽ ഇങ്ങിനെയൊരു ആഗ്രഹം പിതാവ് പ്രകടിപ്പിച്ചിരുന്നില്ലെന്നാണ് മകൾ ആശ പറയുന്നത്.
മൃതദേഹം ഇപ്പോൾ എറണാകുളം ടൗൺ ഹാളിൽ പ്രദർശനം നടന്നു കൊണ്ടിരിക്കുകയാണ്. മൃതദേഹം വൈദ്യ പഠനത്തിന് നൽകാൻ താല്പര്യമില്ലെന്നും എല്ലാ മക്കളുടേയും ആഗ്രഹങ്ങൾ അറിഞ്ഞതിന് ശേഷം മാത്രമേ ഒരു തീരുമാനമെടുക്കാവൂ എന്നും ആശ ഫയൽ ചെയ്ത ഹർജിയിൽ പറയുന്നു.
ലോറൻസിനേക്കാൾ വലിയ നിരീശ്വരവാദിയായിരുന്നു ലോറൻസിന്റെ പിതാവെന്നും അദ്ദേഹത്തെ മതാചാരപ്രകാരം പള്ളിയിലാണ് അടക്കം ചെയ്തതെന്നും ആശ പറഞ്ഞു. എന്നാൽ പിതാവിന്റെ ആഗ്രഹപ്രകാരമാണ് ഭൗതിക ശരീരം വൈദ്യ പഠനത്തിന് വിട്ടു നൽകുന്നതെന്ന് മകൻ സജീവ് അവകാശപ്പെടുന്നു. ബി ജെ പി ആർ എസ് എസ് നേതാക്കളുടെ ശബ്ദമായാണ് ആശ സംസാരിക്കുന്നതെന്നും പാർട്ടിയെയും പാർട്ടി നേതാക്കളെയും പരസ്യമായി അപമാനിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും സജീവ് കുറ്റപ്പെടുത്തി