ന്യൂ ഡൽഹി: മുംബൈയിൽ നിന്ന് മസ്‌കറ്റിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് പറന്നുയരുന്നതിന് മിനിറ്റുകൾക്ക് മുമ്പ് ബോംബ് ഭീഷണി. റൺവേയിൽ നിന്ന് മാറ്റിയ വിമാനം സുരക്ഷാ പരിശോധനകൾ നടത്തിവരികയാണെന്ന് അധികൃതർ അറിയിച്ചു.
മുംബൈയിൽ നിന്ന് മസ്‌കറ്റിലേക്ക് സർവീസ് നടത്തുന്ന ഇൻഡിഗോ 6ഇ 1275 വിമാനത്തിനാണ് ബോംബ് ഭീഷണി ലഭിച്ചത്. പ്രോട്ടോക്കോൾ അനുസരിച്ച്, സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ പാലിച്ച്, നിർബന്ധിത സുരക്ഷാ പരിശോധനകൾ ഉടനടി ആരംഭിച്ചു,” എയർലൈൻസ് പ്രസ്താവനയിൽ പറഞ്ഞു.
ഉപഭോക്താക്കൾക്ക് സഹായവും ലഘുഭക്ഷണവും നൽകിയിട്ടുണ്ട്, ഉണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ആത്മാർത്ഥമായി ഖേദിക്കുന്നു, പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
നേരത്തെ 239 യാത്രക്കാരുമായി മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനം സുരക്ഷാ കാരണങ്ങളാൽ ഡൽഹി വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടിരുന്നു. ന്യൂയോർക്കിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഉള്ളതായി മുംബൈ വിമാനത്താവളത്തിന് എക്‌സിൽ (മുമ്പ് ട്വിറ്റർ) സന്ദേശം ലഭിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ ആണ് റിപ്പോർട്ട് ചെയ്തത്. ഡൽഹിയിലെ സുരക്ഷാ ഏജൻസികൾക്ക് സന്ദേശം കൈമാറുകയും വിമാനം ഡൽഹിയിലേക്ക് തിരിച്ചുവിടാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഇൻഡിഗോ വിമാനത്തിന് ഭീഷണി ഉണ്ടായത്.
കഴിഞ്ഞ ദിവസങ്ങളിലായി, ഒന്നിലധികം വിമാനത്താവളങ്ങൾ ബോംബ് ഭീഷണിക്ക് ഇരയായിട്ടുണ്ട്, അവയിൽ പലതും പിന്നീട് വ്യാജമാണെന്ന് തെളിഞ്ഞു. ഒക്ടോബർ 5 ന് മധ്യപ്രദേശിലെ ഇൻഡോറിൽ സ്ഥിതി ചെയ്യുന്ന ദേവി അഹല്യ ബായ് ഹോൾക്കർ അന്താരാഷ്ട്ര വിമാനത്താവളത്തിന് ബോംബ് ഭീഷണി ഇമെയിൽ ലഭിച്ചതിനെ തുടർന്ന് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. രാജ്യത്തെ മറ്റ് വിമാനത്താവളങ്ങൾ തകർക്കുമെന്നും മെയിൽ അയച്ചയാൾ ഭീഷണിപ്പെടുത്തി. വഡോദര എയർപോർട്ടിന് ഇ-മെയിൽ വഴി ബോംബ് ഭീഷണി ലഭിചതിനെ തുടർന്ന് സമഗ്രമായ തിരച്ചിൽ നടത്തിയിരുന്നു.