റിയാദ്: സൗദി അറേബ്യ, കുവൈറ്റ് സർക്കാരുകൾ പുതിയ എണ്ണ ശേഖരം കണ്ടെത്തി. രണ്ടു രാജ്യങ്ങൾക്കുമിടയിലുള്ള അതിർത്തി പ്രദേശത്താണ് ശേഖരം കണ്ടെത്തിയത്. വഫ്ര വാര-ബർഗൻ മേഖലയിൽ ഏകദേശം 5 കിലോമീറ്റർ വടക്ക് മാറിയാണ് എണ്ണ ശേഖരം സ്ഥിതി ചെയ്യുന്നത്.
ഇരു രാജ്യങ്ങളും സംയുക്തമായി നടത്തിയ പ്രവർത്തനങ്ങളാണ് ലക്ഷ്യം കണ്ടത്. വടക്കൻ വഫ്രയിലെ വാറ റിസർവോയറിൽ നിന്ന് പ്രതിദിനം 500 ബാരലിൽ കൂടുതൽ എണ്ണ കുഴിച്ചെടുക്കാൻ സാധിക്കും. ഇവിടെ 26 മുതൽ 27 ഡിഗ്രി വരെ API ഗുരുത്വാകർഷണം ഉണ്ടായിരുന്നു.
താൽക്കാലികമായി നിർത്തിവെച്ചിരുന്ന ഇരു രാജ്യങ്ങളുടെയും സംയുക്ത പ്രവർത്തനങ്ങൾ 2020 മധ്യത്തിലാണ് പുനരാരംഭിച്ചത്. അതിർത്തി മേഖലയിലും അതിനോട് ചേർന്നുള്ള ഓഫ്‌ഷോർ പ്രദേശത്തും പ്രവർത്തനങ്ങൾ പുനരാരംഭിച്ചതിന് ശേഷമുള്ള ആദ്യത്തെ എണ്ണ കണ്ടെത്തലാണിത്.
ആഗോളതലത്തിൽ ഒന്നാംകിട എണ്ണ വിതരണക്കാരായ സൗദി അറേബ്യയും കുവൈറ്റും സംയുക്തമായി നടത്തിയ പര്യവേക്ഷണങ്ങളിലൂടെ കണ്ടെത്തിയതാണ് പുതിയ എണ്ണശേഖരം. ഇരു രാജ്യങ്ങളുടെയും ഉൽപാദനത്തിലും വിതരണത്തിലും ഉണ്ടാകുന്ന മാറ്റങ്ങൾ ആഗോള എണ്ണ വ്യാപാരത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കാനിടയുണ്ട്.