അങ്കാറ: ഇറാനെതിരായ ഇസ്രായേൽ ആക്രമത്തിൽ ശക്തമായി പ്രതികരിച്ചു തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉറുദുഖാൻ. ഇസ്രയേലിന്റെ ആക്രമണം ലജ്ജാകരമായ പ്രകോപനമാണെന്നും അന്താരാഷ്ട്ര നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്നും ഉർദുഖാൻ പ്രതികരിച്ചു. പ്രാദേശികവും ആഗോളപരവുമായ സ്ഥിരതയെ ഭീഷണിപ്പെടുത്തുന്ന നയമാണ് ഇസ്രയേലിന്റേത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അദ്ദേഹത്തിന്റെ സർക്കാരും നിയമവിരുദ്ധവും വിനാശകരവുമായ നടപടികളാണ് സ്വീകരിക്കുന്നത്. ഇസ്രയേൽ നടപടികൾ മിഡിൽ ഈസ്റ്റിനെയും ലോകത്തെയും ദുരന്തത്തിലേക്ക് തള്ളിവിടും. സംഘര്ഷ മേഖലയിൽ രക്തച്ചൊരിച്ചിലോ സംഘർഷമോ കാണാൻ തുർക്കി ആഗ്രഹിക്കുന്നില്ലെന്നും ഉർദുഖാൻ വ്യക്തമാക്കി.
ഇസ്രായേൽ ഒരു പ്രദേശത്തെ മുഴുവൻ തീയിലേക്ക് വലിച്ചിഴക്കാൻ ലക്ഷ്യമിടുലയനെന്ന് ഇറാൻ പ്രധാനമന്ത്രി മസൂദ് പെഷാസ്‌കിയാനുമായി നടത്തിയ സംഭാഷണത്തിൽ തുർക്കി പറഞ്ഞു. ആക്രമത്തിലൂടെ ആണവ ചർച്ചകൾ അട്ടിമറിക്കാനും ഇസ്രായേൽ ഗവൺമെന്റ് ശ്രമിക്കുന്നു. അന്താരാഷ്ട്ര സമൂഹം സമൂഹം ഇസ്രയേലിന്റെ കൊള്ള അവസാനിപ്പിക്കണമെന്ന് തുർക്കി പ്രസിഡൻറ് പറഞ്ഞു. ഇറാനെതിരെയുള്ള ആക്രമണത്തിലൂടെ ഗാസയിലെ വംശഹത്യയിൽ നിന്നും ലോക ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഇസ്രായേൽ നടത്തുന്നത്. ഇസ്രായേലിന് കടുത്ത ശിക്ഷ നല്കാൻ ഇറാൻ തീരുമാനമെടുത്തു. ഇസ്രയേലിന്റെ ആക്രമണം അവസാനിപ്പിക്കാൻ യുഎൻ സുരക്ഷാ കൗൺസിൽ അടിയന്തിര യോഗം ചേരണമെന്നും തുർക്കി ആവശ്യപ്പെട്ടു.
ആണവ തർക്കത്തിനുള്ള പരിഹാരം നയതന്ത്ര നടപടികളാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ തുർക്കി അറിയിച്ചതായും ഉർദുഖാൻറെ ഓഫീസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു. തർക്കം പരിഹരിക്കുന്നതിനായി ആണവ ചർച്ചകൾ തുടരണമെന്ന യുഎസ് തീരുമാനത്തെ തുർക്കി പിന്തുണക്കുന്നു. അനിയന്ത്രിതമായി തുടരുന്ന പിരിമുറുക്കം തടയാൻ കഴിയുന്നതെല്ലാം ചെയ്യുന്നതിനുള്ള സന്നദ്ധതയും പ്രസ്താവനയിലൂടെ തുർക്കി പങ്കു വെച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി തുർക്കി പ്രസിഡൻറ് ടെലഫോണിൽ സംസാരിച്ചതായും ഇസ്രായേൽ ഇറാൻ സംഘർഷത്തെ കുറിച്ച് സംസാരിച്ചതായും തുർക്കിയുടെ കമ്മ്യൂണികേഷൻസ് ഡയറക്ടറേറ്റ് അറിയിച്ചിട്ടുണ്ട്.