റിയാദ്: താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ സൗദി അധികൃതർ 12,066 പേരെ അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
താമസ നിയമങ്ങൾ ലംഘിച്ചതിന് ആകെ 7,333 പേരെയും അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചതിന് 3,060 പേരെയും തൊഴിൽ സംബന്ധമായ പ്രശ്‌നങ്ങൾക്ക് 1,673 പേരെയുമാണ് അറസ്റ്റ് ചെയ്തത്.
നിയമവിരുദ്ധമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായവരിൽ 65 ശതമാനം എത്യോപ്യക്കാരും 32 ശതമാനം യെമനികളും 3 ശതമാനം മറ്റ് രാജ്യക്കാരുമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സൗദിയുടെ അതിർത്തിവഴി അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ചതിന് 71 പേർ പിടിക്കപ്പെട്ടു.
നിയമലംഘകരെ കൊണ്ടുപോകുന്നതിലും പാർപ്പിച്ചതിലും പങ്കാളികളായതിന് 21 പേരെ അറസ്റ്റ് ചെയ്തതായി എസ്‌പിഎ റിപ്പോർട്ട് ചെയ്തു. നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് ഗതാഗത സൗകര്യവും താമസ സൗകര്യവും നൽകുന്നവർക്ക് 15 വർഷം വരെ തടവും 1 മില്യൺ സൗദി റിയാൽ വരെ പിഴയും വാഹനങ്ങളും സ്വത്തും കണ്ടുകെട്ടലും ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സംശയാസ്പദമായ നിയമലംഘനങ്ങൾ മക്ക, റിയാദ് മേഖലകളിൽ 911 എന്ന ടോൾ ഫ്രീ നമ്പറിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996 എന്ന നമ്പറിലും റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചു.