വാഷിംഗ്ട്ടൺ : മൂന്ന് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ സൈനിക ആക്രമണത്തിൽ ഇറാന്റെ ആണവ പദ്ധതിയുടെ പ്രധാന ഘടകങ്ങളെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അമേരിക്കൻ ഇന്റലിജൻസ് വിലയിരുത്തൽ. ആണവ കേന്ദ്രങ്ങൾ പൂർണ്ണമായും നശിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നും മാസങ്ങൾ പിന്നോട്ട് പോകാൻ മാത്രമേ സാധ്യതയുള്ളൂവെന്നും പെന്റഗണിന്റെ രഹസ്യാന്വേഷണ വിഭാഗമായ ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയുടെ പ്രാഥമിക റിപ്പോർട്ട്.
നാശനഷ്ടങ്ങളുടെയും ഇറാന്റെ ആണവ നേട്ടങ്ങളിൽ ആക്രമണങ്ങളുടെ സ്വാധീനത്തിന്റെയും വിശകലനം നടന്നുകൊണ്ടിരിക്കുകയാണെന്നും യുഎസ് ആക്രമണങ്ങൾക്ക് ശേഷം യുഎസ് സെൻട്രൽ കമാൻഡ് നടത്തിയ യുദ്ധ നാശനഷ്ട വിലയിരുത്തലിനെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ട് കൂടുതൽ രഹസ്യ വിവരങ്ങൾ ലഭ്യമാകുമ്പോൾ അത് മാറിയേക്കാമെന്നും ഏജൻസി പറഞ്ഞു. എന്നാൽ പ്രാരംഭ കണ്ടെത്തലുകൾ ഇറാന്റെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളെ “പൂർണ്ണമായും ഇല്ലാതാക്കി” എന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങളുമായി വിരുദ്ധമാണ്. ഇറാന്റെ ആണവ അഭിലാഷങ്ങൾ “നശിപ്പിക്കപ്പെട്ടു” എന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും പറഞ്ഞിരുന്നു.
ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ശേഖരം നശിപ്പിക്കപ്പെട്ടിട്ടില്ലെന്ന് പേര് വെളിപെടുത്താത്ത രണ്ട് ഉദ്യോഗസ്ഥർ പറഞ്ഞതായി സി എൻ എൻ റിപ്പോർട്ട് ചെയ്‌തു. സെൻട്രിഫ്യൂജുകൾ മിക്കവയും “കേടുകൂടാതെ” ഉണ്ടെന്നും ഇവരിൽ ഒരാൾ പറഞ്ഞതായും റിപ്പോർട്ടുണ്ട് . യുഎസ് ആക്രമണങ്ങൾക്ക് മുമ്പ് സമ്പുഷ്ട യുറേനിയം സൈറ്റുകളിൽ നിന്ന് മാറ്റിയിരുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
റിപ്പോർട്ട് ശെരിവെച്ച വൈറ്റ് ഹൗസ്, വിലയിരുത്തലുകളോട് വിയോജിപ്പ് രേഖപ്പെടുത്തി. ആരോപിക്കപ്പെടുന്ന വിലയിരുത്തൽ പൂർണ്ണമായും തെറ്റാണ്,. അതീവ രഹസ്യംഎന്ന് തരംതിരിച്ചിരിക്കുന്ന
ഈ റിപ്പോർട്ട് രഹസ്യാന്വേഷണ വിഭാഗത്തിലെ അജ്ഞാതൻ സിഎൻഎന്നിന് ചോർത്തി നൽകി. പ്രസിഡന്റ് ട്രംപിനെ താഴ്ത്തിക്കെട്ടാനും ഇറാന്റെ ആണവ പദ്ധതിയെ ഇല്ലാതാക്കാനുള്ള ദൗത്യം നിർവഹിച്ച ധീരരായ യുദ്ധവിമാന പൈലറ്റുമാരെ അപകീർത്തിപ്പെടുത്താനുമുള്ള വ്യക്തമായ ശ്രമമാണ് ചോർത്തലിലൂടെ നടക്കുന്നതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പ്രതികരിച്ചു.