ന്യൂഡൽഹി: ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ 25 ശതമാനം അധിക പിഴ തീരുവ ഇന്ന് പ്രാബല്യത്തിൽ വരും. തീരുവയുടെ പ്രതിസന്ധി മറികടക്കാൻ മുന്നൊരുക്കം ശക്തമാക്കി കേന്ദ്ര സർക്കാർ. ആഭ്യന്തര ഉപയോഗം മെച്ചപ്പെടുത്തിയും പുതിയ വിപണി കണ്ടെത്തിയും പ്രതിസന്ധി മറികടക്കാനാണ് ശ്രമം. മേക്ക് ഇൻ ഇന്ത്യയിലൂടെ അധിക നിക്ഷേപം ആകർഷിക്കാനും ശ്രമമുണ്ട്.
രാജ്യത്തിൻറെ ജിഡിപിയുടെ 60 ശതമാനവും സംഭാവന ചെയ്യുന്ന പ്രാദേശിക ഉപയോഗം വർധിപ്പിച്ച് ഭാരിച്ച തീരുവ നേരിടാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. ഇതിനായി സർക്കാർ മുന്നോട്ടുവെച്ച ജിഎസ്ടിയിലെ ഇളവുക്കാളും പരിഷ്‌കാരങ്ങളും രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് സീസണുകളിലൊന്നായ നവരാത്രി ആഘോഷങ്ങൾക്ക് മുൻപ് നടപ്പിൽ വരുത്തും.
സെപ്റ്റംബർ മധ്യത്തോടെ മാറ്റങ്ങൾ പ്രാബല്യത്തിലായാൽ നോർത്ത് ഇന്ത്യയിലെ ജനങ്ങൾ വൻതോതിൽ വാഹനങ്ങളും വസ്ത്രങ്ങളും ആഭരണങ്ങളും വസ്തുക്കളും വാങ്ങുന്ന നവരാത്രിയിലും ദീപാവലിയിലും ഉപഭോഗം വർധിപ്പിച്ച് തീരുവയെ നേരിടാൻ സാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ