കാഞ്ഞിരപ്പള്ളി: ആർഎസ്എസ് ശാഖയിൽ നിന്നും നിരന്തരം ലൈംഗിക പീഡനത്തിന് വിധേയനാകുന്നെവെന്ന് കുറിപ്പെഴുതി യുവാവ് ജീവനൊടുക്കി. കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി അനന്തുവാണ് ജീവനൊടുക്കൊതിയത്.
ആർഎസ്എസ് ശാഖയിൽ നിന്നും പ്രവർത്തകരിൽ നിന്നും നേരിടേണ്ടി വന്ന ക്രൂരതകൾ ഇൻസ്റ്റഗ്രാമിലൂടെയാണ് അനന്തു പുറത്തുവിട്ടത്. ഇൻസ്റ്റാഗ്രാമിൽ മരണമൊഴിയായി എഴുതി ഷെഡ്യൂൾ ചെയ്‌താണ് അനന്തു ജീവനൊടുക്കിയത്.
നാല് വയസ്സുളളപ്പോൾ തന്നെ ഒരാൾ ബലാൽസംഗം ചെയ്‌തിട്ടുണ്ടെന്നും ആർഎസ്എസ് എന്ന സംഘടനയിലെ പലരിൽ നിന്നും ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും യുവാവിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു. തന്നെ നിരന്തരം ബലാൽസംഗത്തിനിരയാക്കിയ ആൾ മൂലം ഒഡിസി (ഒബ്‌സസീവ് കാംപൽസീവ് ഡിസോർഡർ) ഉണ്ടായെന്നും പാനിക് അറ്റാക്ക് ഉണ്ടായെന്നും യുവാവ് പറയുന്നു.
തനിക്ക് ഇത്രയധികം വെറുപ്പുള്ള മറ്റൊരു സംഘടനയില്ലെന്നും ജീവിതത്തിൽ ഒരിക്കലും ഒരു ആർഎസ്എസ് പ്രവർത്തകനെ സുഹൃത്താക്കരുതെന്നും യുവാവ് പോസ്റ്റിൽ പറഞ്ഞു. അത് അഛനാണെങ്കിലും സഹോദരനാണെങ്കിലും മകനാണെങ്കിലും അവരെ ജീവിതത്തിൽ നിന്നും ഒഴിവാക്കണമെന്നും അത്രക്ക് വിഷം കൊണ്ട് നടക്കുന്നവരാണ് ആർഎസ്എസുകാരെന്നും യുവാവിന്റെ പോസ്റ്റിൽ പറയുന്നു.