തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ (പ്രധാനമന്ത്രി സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ) പദ്ധതിയുടെ ധാരണാപത്രത്തിൽ കേരള സർക്കാർ ഒപ്പുവെച്ച നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ് ആചരിക്കും. പ്രതിപക്ഷ വിദ്യാർഥി സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌തത്.
കേരള സ്റ്റുഡന്റ്സ് യൂണിയൻ (കെഎസ്‌യു), മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ (എംഎസ്എഫ്), സംഘടനകളാണ് ഇതിന് നേതൃത്വം നൽകുന്നത്. ഈ പദ്ധതി ദേശീയ വിദ്യാഭ്യാസ നയം (എൻഇപി 2020) നടപ്പാക്കാനുള്ള ‘പിൻവാതിൽ ശ്രമമാണെന്നും’, ഇത് സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയുടെ ‘കാവിവൽക്കരണത്തിനും വാണിജ്യവൽക്കരണത്തിനും’ വഴിയൊരുക്കുമെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം.
എന്നാൽ, സംസ്ഥാനത്തിന് അർഹതപ്പെട്ടതും കേന്ദ്രം തടഞ്ഞുവെച്ചതുമായ സമഗ്രശിക്ഷാ പദ്ധതിയുടെ ഫണ്ട് (2025-26 വർഷത്തേക്ക് 456 കോടി രൂപ) തിരികെ ലഭിക്കുന്നതിനുള്ള ‘തന്ത്രപരമായ നീക്കമാണ്’ കരാറെന്നാണ് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സർക്കാരിനെ ന്യായീകരിച്ചത്.
അതേസമയം, ഈ വിഷയത്തിൽ ഭരണകക്ഷിയായ എൽഡിഎഫിൽ തന്നെ ഭിന്നത രൂക്ഷമായി. ‘ചർച്ചകളില്ലാത്ത ഏകപക്ഷീയമായത്’ എന്നാണ് സിപിഐ നേതാക്കൾ ഈ തീരുമാനത്തെ വിമർശിച്ചത്., ഒക്ടോബർ 30-ലെ കാബിനറ്റ് യോഗം ബഹിഷ്ക്കരിക്കുമെന്നും സിപിഐ പ്രഖ്യാപിച്ചു. ഇതിനോടനുബന്ധിച്ച് സിപിഐയുടെ വിദ്യാർഥി-യുവജന സംഘടനകളായ എഐഎസ്എഫ്, എഐവൈഎഫ് ഉൾപ്പെടെയുള്ളവർ തലസ്ഥാനത്ത് മന്ത്രി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.



