റോഹ്താസ്: രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ, സി.സി.ടി.വി. ഓഫാക്കി രാത്രിയിൽ ഇ.വി.എമ്മുകൾ കടത്തിയെന്ന് ആർ.ജെ.ഡി. ആരോപണം. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (ഇ.വി.എം.) നിറച്ച ട്രക്ക് വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് കടത്തിയെന്നാണ് ആർ.ജെ.ഡി.ആരോപിക്കുന്നത്. റോഹ്താസ് ജില്ലയിലെ സസാറാമിലുള്ള വജ്ര ഗൃഹ കൗണ്ടിങ് സെന്ററിലാണ് ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഈ സമയം വോട്ടെണ്ണൽ കേന്ദ്രത്തിലെ സി.സി.ടി.വി. ക്യാമറ ഫീഡുകൾ ഓഫാക്കിയതായും പ്രതിപക്ഷം ആരോപിച്ചു.
മുൻകൂർ അറിയിപ്പോ സുതാര്യതയോ ഇല്ലാതെ ഇ.വി.എമ്മുകളോ, അതുമായി ബന്ധപ്പെട്ട വസ്തുക്കളോ രാത്രിയിൽ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് എന്തിനാണ് കടത്തിയതെന്ന് ആർ.ജെ.ഡി. ചോദിക്കുന്നു. ട്രക്ക് ഡ്രൈവർമാരെ ചോദ്യം ചെയ്യാതെ കടത്തിവിട്ടതിലും സി.സി.ടി.വി. ഓഫാക്കിയതിലും പ്രതിപക്ഷം സംശയം പ്രകടിപ്പിച്ചു.
ഇലക്ഷൻ കമ്മീഷനിൽ നിന്നും ബിഹാർ ചീഫ് ഇലക്ടറൽ ഓഫീസറിൽ നിന്നും ഉടൻ വിശദീകരണം നൽകിയില്ലെങ്കിൽ വോട്ട് മോഷണം തടയാൻ ആയിരക്കണക്കിന് ആളുകൾ പോളിംഗ് കേന്ദ്രങ്ങളിൽ എത്തുമെന്നും ആർ.ജെ.ഡി. എക്സ് പ്ലാറ്റ്‌ഫോമിലൂടെ മുന്നറിയിപ്പ് നൽകി.
അതേസമയം, ആർ.ജെ.ഡിയുടെ അവകാശവാദം നിഷേധിച്ച് രംഗത്തെത്തിയ റോഹ്താസ് ജില്ലാ മജിസ്‌ട്രേറ്റ് ഉദിത സിംഗ്, ട്രക്കിൽ ഉണ്ടായിരുന്നത് ശൂന്യമായ സ്റ്റീൽ ബോക്സുകളായിരുന്നുവെന്ന് പത്രസമ്മേളനത്തിൽ അറിയിച്ചു. സ്ഥാനാർത്ഥികളുടെയും അനുയായികളുടെയും സാന്നിധ്യത്തിൽ ട്രക്ക് പരിശോധിച്ചതായും അവർ കൂട്ടിച്ചേർത്തു



