തിരുവനന്തപുരം: 16 വയസ്സുള്ള മകനെ ഐ.എസ്.ഐ.എസിലേക്ക് (ഇസ്‌ലാമിക് സ്റ്റേറ്റ്) ചേരാൻ പ്രേരിപ്പിച്ചുവെന്ന പരാതിയിൽ അമ്മക്കും രണ്ടാനച്ഛനുമെതിരെ യു.എ.പി.എ. ചുമത്തി കേസെടുത്തു. പത്തനംതിട്ട, പത്തനാപുരം സ്വദേശിനിയായ യുവതിക്കും ഇവരുടെ രണ്ടാം ഭർത്താവായ വെമ്പായം സ്വദേശിക്കുമെതിരെയാണ് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ കേസ് എടുത്തിരിക്കുന്നത്.
രണ്ടാം വിവാഹത്തിന് ശേഷം മതം മാറിയ യുവതി ഭർത്താവിനൊപ്പം യുകെയിൽ ആയിരുന്നു താമസിച്ചിരുന്നത്. ഇവിടെ വെച്ച് മകനെ ഐ.എസുമായി ബന്ധമുള്ള വീഡിയോ ദൃശ്യങ്ങൾ കാട്ടി തീവ്രവാദ സംഘടനയിൽ ചേരാൻ പ്രേരിപ്പിച്ചു എന്നാണ് പരാതി. പിന്നീട് ഇരുവരും നാട്ടിലെത്തി കുട്ടിയെ ആറ്റിങ്ങലിലെ ഒരു മതപഠനകേന്ദ്രത്തിൽ ചേർത്തു. എന്നാൽ, കുട്ടിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ടതിനെത്തുടർന്ന് സ്ഥാപന അധികൃതർ ബന്ധുക്കളെ വിവരമറിയിക്കുകയും, തുടർന്ന് ബന്ധുക്കൾ പോലീസിനെ സമീപിക്കുകയുമായിരുന്നു. നിലവിൽ കുട്ടിയെ ആദ്യഭർത്താവിന്റെ ബന്ധുക്കളാണ് സംരക്ഷിക്കുന്നത്. സംഭവത്തിൽ എൻ.ഐ.എ.യും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ആറ്റിങ്ങൽ ഡിവൈഎസ്‌പിക്കാണ് അന്വേഷണ ചുമതല.



