ചെന്നൈ: പ്രണയാഭ്യർഥന നിരസിച്ചതിലുള്ള പക കാരണം പ്ലസ് ടു വിദ്യാർഥിനിയെ യുവാവ് നടുറോഡിൽ വെച്ച് കഴുത്തറുത്ത് കൊന്നു. തമിഴ്‌നാട്ടിലെ രാമേശ്വരം ചേരൻകോട്ടയിലാണ് ഈ ദാരുണ സംഭവം നടന്നത്. ശാലിനി (17) എന്ന സ്‌കൂൾ വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രദേശവാസിയായ മുനിരാജൻ (25) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ശാലിനി സ്‌കൂളിലേക്ക് പോകുന്ന വഴിക്കാണ് മുനിരാജൻ തടഞ്ഞുനിർത്തി ആക്രമണം നടത്തിയത്. നാളുകളായി ഇയാൾ ശാലിനിയെ ശല്യം ചെയ്യുകയും പ്രണയാഭ്യർത്ഥന നടത്തുകയും ചെയ്തിരുന്നു. ശാലിനി താൽപര്യമില്ലെന്ന് അറിയിച്ചിട്ടും ഇയാൾ പിന്മാറിയില്ല. ശല്യം സഹിക്കാനാകാതെ പെൺകുട്ടി വീട്ടിൽ അറിയിച്ചതിനെത്തുടർന്ന്, കഴിഞ്ഞ ദിവസം ശാലിനിയുടെ പിതാവ് മുനിരാജനെ താക്കീത് ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് സംശയിക്കുന്നു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ ശാലിനി സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു.



