ബെംഗളൂരു: ബെംഗളൂരുവിലെ തമ്മനഹള്ളിയിലുള്ള ഒരു വാടക ഫ്ലാറ്റിനുള്ളിൽ 21 വയസ്സുള്ള കോളേജ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശ് സ്വദേശിനിയായ ദേവിശ്രീ (ബി.ബി.എം. വിദ്യാർഥിനി) ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.
ദേവിശ്രീ, തൻ്റെ ആൺസുഹൃത്തായ പ്രേംവർധനൊപ്പം തമ്മനഹള്ളിയിലെ പ്രേമിൻ്റെ സുഹൃത്തായ മാനസയുടെ ഫ്ലാറ്റിലാണ് എത്തിയത്. ഇരുവരും 11 മണിക്കൂറിലധികം ഫ്ലാറ്റിൽ ചെലവഴിച്ചു. അതിനുശേഷം പ്രേം ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടി സ്ഥലം വിടുകയായിരുന്നു. ജോലിക്ക് പോയിരുന്ന ഫ്ലാറ്റുടമയായ മാനസ രാവിലെ തിരിച്ചെത്തിയപ്പോഴാണ് ദേവിശ്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശ്വാസംമുട്ടിച്ചത് മൂലമാണ് ദേവിശ്രീയുടെ മരണമെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും ആരോപിക്കുന്നു. കൂടെയുണ്ടായിരുന്ന ആൺസുഹൃത്ത് പ്രേംവർധനെ കാണാതായ സാഹചര്യത്തിൽ, ഇയാളാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ഒളിവിൽ പോയ പ്രേംവർധനുവേണ്ടി പോലീസ് വിപുലമായ തിരച്ചിൽ ആരംഭിച്ചു. ഇയാൾ പിടിയിലാകുന്നതോടെ മരണത്തിലെ ദുരൂഹത നീങ്ങുമെന്ന പ്രതീക്ഷയിലാണ് പോലീസ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.



