മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ഇൻഷൂറൻസ് കമ്പനിയായ എൽ.ഐ.സി.യുടെ (ലൈഫ് ഇൻഷൂറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ) നിക്ഷേപ തീരുമാനങ്ങൾ പുതിയ വിവാദത്തിൽ. ഗൗതം അദാനിയുടെയും മുകേഷ് അംബാനിയുടെയും റിലയൻസ് ഇൻഡസ്ട്രീസ് ഗ്രൂപ്പ് കമ്പനികൾ അവതരിപ്പിക്കുന്ന മിക്ക പ്രമേയങ്ങൾക്കും അനുകൂലമായി മാത്രമാണ് എൽ.ഐ.സി. വോട്ട് ചെയ്യുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ.
മറ്റ് വൻകിട കമ്പനികളുടെ സമാന പ്രമേയങ്ങൾ എതിർക്കുകയോ വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുകയോ ചെയ്യുമ്പോഴാണ് അതിസമ്പന്നരുടെ കമ്പനികൾക്ക് വേണ്ടി എൽ.ഐ.സി. കണ്ണടച്ച് അംഗീകാരം നൽകുന്നത്. 2022 ഏപ്രിൽ ഒന്നു മുതൽ അദാനിയുടെയും റിലയൻസിന്റെയും ഒഴികെ മറ്റൊരു വൻകിട കമ്പനിയുടെ പ്രമേയങ്ങളെയും എൽ.ഐ.സി. അനുകൂലിച്ചിട്ടില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
റിലയൻസ് ഇൻഡസ്ട്രീസിലെ ഏറ്റവും വലിയ പൊതു ഓഹരി ഉടമയായ എൽ.ഐ.സിക്ക് റിലയൻസിൽ മാത്രം 1.47 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണുള്ളത്. ഈ പ്രത്യേക വോട്ടിംഗ് രീതി, വ്യവസായ പ്രമുഖർ എൽ.ഐ.സി.യുടെ നിക്ഷേപ തീരുമാനങ്ങളെ സ്വാധീനിക്കുന്നുണ്ടോ എന്ന സംശയം ഉയർത്തുന്നു.



