തിരുവനന്തപുരം: വിവാദമായ ശബരിമല സ്വർണക്കൊള്ളയിൽ പുതിയ വെളിപ്പെടുത്തലുകളുമായി കോൺഗ്രസ് പ്രവർത്തക സമിതിയംഗവും മുൻ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല. ശബരിമലയിൽ നിന്ന് കാണാതായ സ്വർണപാളിയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര കരിഞ്ചന്തയിൽ ഏകദേശം 500 കോടി രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്നും ഇതിൽ അന്താരാഷ്ട്ര മാഫിയക്ക് ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഈ സ്വർണ്ണക്കൊള്ള പുരാവസ്തു കള്ളക്കടത്ത് സംഘവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും, ഇത് കേവലം 50 കോടിയുടെ സ്വർണ്ണം മോഷ്ടിച്ച ഒരു പ്രാദേശിക ഗൂഢാലോചനയല്ലെന്നും ചെന്നിത്തല പറഞ്ഞു. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയുന്ന ഒരാളെ അന്വേഷണ സംഘവുമായി ബന്ധപ്പെടുത്താൻ തയാറാണെന്ന് അറിയിച്ചുകൊണ്ട് അദ്ദേഹം പ്രത്യേക അന്വേഷണ സംഘത്തലവന് കത്ത് നൽകി.
പൊതുജനമധ്യത്തിൽ വെളിപ്പെടുത്താൻ തയാറല്ലാത്ത ഈ വ്യക്തി അന്വേഷണ സംഘത്തിനും കോടതിക്കും മുമ്പാകെ മൊഴി നൽകാൻ തയാറാണ്. സംസ്ഥാനത്തെ ചില വ്യവസായികൾക്കും ദേവസ്വം ബോർഡിലെ ഉന്നതർക്കും ഈ റാക്കറ്റുമായി ബന്ധമുണ്ടെന്നും, മന്ത്രിമാരെ ഉൾപ്പെടെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



