തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ പരാതിക്കാരി അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നൽകി. രാഹുലിന്റെ ഔട്ട്ഹൗസിലേക്ക് കൊണ്ടുപോയി കരഞ്ഞു കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ മൊഴി. പിന്നീട് പലതവണ വിളിച്ചിട്ടും പേടികാരണം പോയില്ലെന്നും മൊഴിയിൽ പറയുന്നു. എസ്.പി പൂങ്കഴലിയാണ് മൊഴി രേഖപ്പെടുത്തിയത്.
ഡിജിറ്റൽ തെളിവുകളും അതിജീവിത അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഇവ രണ്ടും കോടതിക്ക് കൈമാറിയിരിക്കുകയാണ്. അതേസമയം, ഈ രണ്ടാമത്തെ കേസിൽ രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. നേരത്തെ, മറ്റൊരു യുവതി നൽകിയ ആദ്യ ബലാത്സംഗ കേസിൽ രാഹുലിൻ്റെ അറസ്റ്റ് ഈ മാസം 15 വരെ കോടതി തടഞ്ഞിരുന്നുവെങ്കിലും ഈ പുതിയ കേസിൽ രാഹുലിന് നിയമപരമായ സംരക്ഷണം നിലവിലില്ല. വിവാഹ വാഗ്ദാനം നൽകി രാഹുൽ പീഡിപ്പിച്ചുവെന്ന് വിശദീകരിച്ച് കേരളത്തിന് പുറത്ത് താമസിക്കുന്ന 23കാരി കോൺഗ്രസ് നേതൃത്വത്തിന് ഇ-മെയിൽ അയച്ചതിനെ തുടർന്നാണ് ഡി.ജി.പിക്ക് ലഭിച്ച പരാതിയിൽ പോലീസ് കേസെടുത്തത്



